പൗരത്വ നിയമ ഭേദഗതി: നിലപാടിൽ ഉറച്ചു നിൽക്കുമെന്നു മുഖ്യമന്ത്രി

27

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളം മുൻപു സ്വീകരിച്ച നിലപാടിൽ ഉറച്ചു നിൽക്കുമെന്നും ഭരണ ഘടനയിൽ പറയുന്ന കാര്യങ്ങൾക്കു വിരുദ്ധമായി പൗരത്വം നിർണയിക്കാൻ ആർക്കും അധികാരമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വലിയ തോതിൽ വർഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഒരു വിഭാഗം ജനങ്ങളിൽ പ്രത്യേകമായ അരക്ഷിതാവസ്ഥയും ആശങ്കയുമുണ്ടാക്കുന്നുണ്ട്. മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുക എന്നതു രാജ്യത്തിനു ചേരുന്ന നടപടിയല്ല. പൗരത്വം മതാടിസ്ഥാനത്തിൽ നിർണയിക്കേണ്ട ഒന്നല്ല. ഇതു സംബന്ധിച്ച കേന്ദ്ര നിലപാടിൽ രാജ്യത്ത് ആദ്യമേ അറച്ചുനിൽപ്പില്ലാതെ നിലപാടു പരസ്യമായി പ്രഖ്യാപിച്ച സംസ്ഥാനമാണു കേരളം. പൗരത്വ നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ല എന്നായിരുന്നു നിലപാട്. ഇതുമായി ബന്ധപ്പെട്ടു വലിയ അഭിപ്രായങ്ങൾ ഉയർന്നിരുന്നു.

കേന്ദ്രം നിലപാടെടുത്താൽ അതിൽനിന്നു വ്യത്യസ്തമായ നിലപാടു സ്വീകരിക്കാൻ സംസ്ഥാനത്തിനാകുമോ എന്നായിരുന്നു ചോദ്യങ്ങൾ. അവിടെയാണ് ബദലിന്റെ കാമ്പെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷത സംരക്ഷിക്കാനാണു ഭരണഘടന നിലകൊള്ളുന്നത്. മതനിരപേക്ഷതയാണു ഭരണഘടന ഉറപ്പുനൽകുന്നത്. ഭരണഘടനയിൽ പറയുന്ന കാര്യങ്ങൾക്കു വിരുദ്ധമായി പൗരത്വം നിർണയിക്കാൻ ആർക്കും അധികാരമില്ല. അത്തരം പ്രശ്നം ഉയർന്നുവരുമ്പോൾ ഭരണഘടനയാണ് ഉയർന്നു നിൽക്കുന്നത്. ഭരണഘടനയിലെ കാര്യങ്ങൾവച്ചാണു കേരളം നിലപാടെടുത്ത.് വീണ്ടും പലഘട്ടങ്ങളിലായി ഇത്തരം ഒരുപാടു പ്രഖ്യാപനങ്ങൾ ഉത്തരവാദപ്പെട്ട പലരിൽനിന്നും പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു വന്നിട്ടുണ്ട്. ആ ഘട്ടങ്ങളിലെല്ലാം സംസ്ഥാനം സംസ്ഥാനത്തിന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണു ചെയ്തിട്ടുള്ളത്. ഇനിയും അതുതന്നെയാകും തുടരുക.

നമ്മുടെ രാജ്യത്ത് പലേടങ്ങളിലായി പലതരത്തിലുള്ള സർവെകൾ നടക്കുകയാണ്. അത് ജനങ്ങളെ ഭിന്നിപ്പിക്കാൻ ഉതകുന്ന സർവേകൾകൂടിയാണ്. ചില ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള സർവെകൾ നടക്കുന്ന റിപ്പോർട്ടുകൾ വരുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

NO COMMENTS