നീന്തൽ പരിശീലനം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ബാലാവകാശ കമ്മീഷൻ

10

നീന്തൽ പരിശീലനം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ച് ബാലാവകാശ കമ്മീഷൻ ഉത്തരവായി. മുഴുവൻ സ്‌കൂൾ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും നടപടി സ്വീകരിക്കണം. കുട്ടികൾ പുഴകളിലോ തടാകത്തിലോ കിണറുകളിലോ വീണ് ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചു വരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാർഗരേഖ പുറപ്പെടുവിക്കുന്നതിലൂടെ നിരവധി ജീവനുകൾ രക്ഷിക്കാൻ കഴിയുമെന്നു വിലയിരുത്തിയ കമ്മീഷൻ, ഉപയോഗശുന്യമായ പൊതുകിണറുകൾ നികത്താനും പൊതുസ്ഥലത്തെ കിണറുകൾക്ക് ഭിത്തി നിർമ്മിക്കാനും കുളങ്ങൾ സുരക്ഷിതമാക്കാനും നടപടി സ്വീകരിക്കാൻ റവന്യു വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

കുളങ്ങൾക്കും മറ്റും കമ്പിവേലി കെട്ടിയോ അപകടസാധ്യത ചൂണ്ടിക്കാട്ടിയുള്ള ബോർഡോ മറ്റ് സുരക്ഷാ മാർഗ്ഗങ്ങളോ ഉപയോഗിച്ചു സുരക്ഷിതമാക്കണം. സ്വകാര്യ വ്യക്തികളുടെ കുളങ്ങളും തടാകങ്ങളും സംരക്ഷണ മതിലോ കമ്പിവേലിയോ കെട്ടി സുരക്ഷിത മാക്കേണ്ട ഉത്തരവാദിത്വം സ്ഥല ഉടമകൾക്കായിരിക്കും. ഇക്കാര്യം പാലിക്കുന്നു എന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണമെന്ന് കമ്മിഷൻ അംഗം കെ. നസീർ ഉത്തരവിൽ വ്യക്തമാക്കി.

വീടുകൾക്കകത്തോ, വീടുമായി ബന്ധപ്പെട്ടോ നിർമ്മിക്കുന്ന നീന്തൽ കുളങ്ങൾക്കും ജലസംഭരണികൾക്കും സംരക്ഷണ വേലിയോ അപകടം ഒഴിവാക്കുന്നതിനാവശ്യമായ മറ്റു സുരക്ഷമാർഗമോ ഏർപ്പെടുത്തണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ അന്തിമ പ്ലാൻ അംഗീകരിച്ചു നൽകുന്നതിന് മുമ്പ് ഇക്കാര്യം ഉറപ്പാക്കണം. ഇതിനാവശ്യമായ വ്യവസ്ഥകൾ 2019 ലെ കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾസിലും, മുനിസിപ്പാലിറ്റി റൂൾസിലും ഉൾപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയും നഗരകാര്യം, പഞ്ചായത്ത് ഡയറക്ടർമാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് നിർദ്ദേശിച്ച് ഉത്തരവ് പുറപ്പെടുവിക്കാനും ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നടത്തുന്ന ദേശീയ ബോധവൽക്കരണ ക്യാമ്പയിനായ രക്ഷക് പദ്ധതിയുടെ കേരള സ്റ്റേറ്റ് അംബാസഡർ അമൽ സജി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

NO COMMENTS