തിരുവിതാംകൂറിന്റെ ചരിത്രമുറങ്ങുന്ന താളിയോല ശേഖരമുള്ള തലസ്ഥാനത്തെ സെൻട്രൽ ആർക്കൈവ്സ് പ്രതാപം വീണ്ടെടുക്കാനൊരുങ്ങുന്നു – മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

130

തിരുവനന്തപുരം : പഴമയുടെ പ്രൗഢി വീണ്ടെടുക്കാൻ സെൻട്രൽ ആർക്കൈവ്സ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിലയിരുത്തി. തിരുവിതാംകൂറിന്റെ ചരിത്രമുറങ്ങുന്ന താളിയോല ശേഖരമുള്ള തലസ്ഥാനത്തെ സെൻട്രൽ ആർക്കൈവ്സ് പ്രതാപം വീണ്ടെടുക്കാനൊരുങ്ങുന്നു. മൂന്നരക്കോടി രൂപയോളം ചെലവഴിച്ച് നടത്തുന്ന സെൻട്രൽ ആർക്കൈവ്സിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നേരിട്ടെത്തി വിലയിരുത്തി. തിരുവിതാകൂർ രാജഭരണം മുതൽ സ്വാതന്ത്ര്യലബ്ധിക്കു ശേഷം വരെയുള്ള കാലഘട്ടത്തിന്റെ ചൈതന്യമാണ് ഈ ശേഖരത്തിലുള്ളതെന്ന് മന്ത്രി പറഞ്ഞു.

പ്രദർശനശാലയെന്നതിലുപരി പുതുതലമുറയ്ക്കായി പഴമയുടെ അനുഭൂതി ഉളവാക്കാനാണ് പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജഭരണകാലം മുതൽ തടവറയായി ഉപയോഗിച്ചിരുന്ന ചതുഷ്‌കോണാകൃതിയിലുള്ള കെട്ടിടമാണ് ആർക്കൈവ്സിനുള്ളത്. കഴിഞ്ഞ വർഷമാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കെട്ടിടങ്ങളുടെ മേൽക്കൂരയിൽ കേടായ ഉത്തരങ്ങളും കഴുക്കോലും പൂർണമായും മാറ്റി. മുൻപ് ഉപയോഗിച്ചിരുന്ന അതേ തടിയിനം തന്നെ വീണ്ടും സ്ഥാപിച്ചു. ഇളക്കിമാറ്റിയ ഓടുകൾ പൂർണമായും തിരികെ ഇട്ടിട്ടുണ്ട്. ചിതലിനെ പ്രതിരോധിക്കാനായി കശുവണ്ടിയുടെ തോൽ ഉരുക്കിയെടുത്ത എണ്ണയാണ് പുരട്ടിയത്.

മേൽക്കൂരയിലെ പലകകളും മാറ്റി പുതിയത് സ്ഥാപിച്ചു. കെട്ടിടത്തിന്റെ അടിസ്ഥാനത്തിന് ചുറ്റും കോൺക്രീറ്റ് ചെയ്ത് അടിസ്ഥാനം ബലപ്പെടുത്താനുള്ള ജോലി പുരോഗമിക്കുന്നുണ്ട്. പുതിയ ഇലക്ട്രിക് കേബിളുകൾ സ്ഥാപിക്കുന്നുണ്ട്. ഇവയെല്ലാം തന്നെ പഴമയുടെ പ്രൗഢിക്ക് കോട്ടം തട്ടാതെ പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കുന്നു.

15-ാം നൂറ്റാണ്ടു മുതലുള്ള തിരുവിതാംകൂറിന്റെ ഭരണരേഖകളാണ് ഒരു കോടിയോളം വരുന്നതാളിയോലകളിലായി ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവിവരങ്ങളടങ്ങിയ മതിലകം രേഖകൾ, തുറമുഖത്തിലെ ചുങ്കപ്പിരിവ് സംബന്ധിച്ച തുറമുഖം രേഖകൾ, തിരുവിതാകൂർ ഹൈക്കോടതി, നെയ്യാറ്റിൻകര മുൻസിഫ് കോടതി എന്നിവിടങ്ങളിലെ രേഖകൾ, ഹജൂർ ഒഴുക് എന്ന പേരിലെ ഭൂരേഖകൾ എന്നിവ താളിയോലകളിലും തിരുവിതാകൂർ ഗസറ്റ്, സെറ്റിൽമെന്റ് എന്നിവയുടെ പുസ്തകരൂപത്തിലുള്ള ശേഖരങ്ങളുമാണ് ആർക്കൈവ്സിലുള്ളത്. ഇതുവരെയും റീസർവേ നടക്കാത്ത പ്രദേശങ്ങളുടെയെല്ലാം ആധാരരേഖകൾ ഇവിടെയുണ്ട്.

താളിയോലകൾ പുൽത്തൈലം പുരട്ടി കേടുവരാതെ സൂക്ഷിക്കുന്നു. അവയുടെ ഡിജിറ്റലൈസേഷനും നടക്കുകയാണ്. അറുപത് ലക്ഷത്തിൽപരം രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നുണ്ട്. വട്ടെഴുത്ത്, കോലെഴുത്ത് ലിപികളിൽ പ്രാവീണ്യമുള്ളവരുടെ സഹായത്താൽ താളിയോലകളിലെ ആശയങ്ങൾ മൊഴിമാറ്റം ചെയ്യുന്നുണ്ട്. താളിയോല ഗ്രന്ഥങ്ങളുടേയും കെട്ടിടങ്ങളുടെയും വീണ്ടെടുപ്പിലൂടെ തിരുവിതാംകൂറിന്റെ ചരിത്ര പാരമ്പര്യം കൂടിയാണ് തിരികെയെത്തുന്നത്.

പുരാരേഖ വകുപ്പ ഡയറക്ടർ ജെ. റെജികുമാർ, ആർക്കൈവ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ചന്ദ്രൻപിള്ള, ഉദ്യോഗസ്ഥർ എന്നിവർ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച് മന്ത്രിയോട് വിശദീകരിച്ചു.

NO COMMENTS