ജസ്റ്റിസ് പി. കൃഷ്‌ണമൂര്‍ത്തി (83) അന്തരിച്ചു.

122

കൊച്ചി : കേരള ഹൈക്കോടതിയിലും കര്‍ണ്ണാടക ഹൈക്കോടതിയിലും ജഡ്‌ജിയായിരുന്ന ജസ്റ്റിസ് പി. കൃഷ്‌ണമൂര്‍ത്തി (83) അന്തരിച്ചു. വൃക്ക – ഹൃദയ രോഗങ്ങളെത്തുടര്‍ന്ന് ഒരുമാസമായി ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടാണ് അന്ത്യം. കോട്ടയം തിരുവാര്‍പ്പിലെ മങ്കൊമ്ബ് മഠം കുടുംബാംഗമാണ്.

1960 ല്‍ കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്തു. അഡ്വ. ടി.എസ്. കൃഷ്‌ണമൂര്‍ത്തി അയ്യരുടെ ജൂനിയറായാണ് പ്രാക്ടീസ് തുടങ്ങിയത്. 1983 ല്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ളീഡറായി. 1989ല്‍ കേരള ഹൈക്കോടതിയില്‍ അഡിഷണല്‍ ജഡ്‌ജിയായി. 1994ല്‍ കര്‍ണ്ണാടക ഹൈക്കോടതിയിലെത്തി. 1997 ല്‍ വിരമിച്ചശേഷം 2014 വരെ സുപ്രീം കോടതിയില്‍ അഭിഭാഷകനായിരുന്നു.
സിവില്‍ കേസുകളിലാണ് അദ്ദേഹം ശ്രദ്ധയൂന്നിയത്. എറണാകുളം പുല്ലേപ്പടി കൃഷ്‌ണസ്വാമി റോഡിലെ കാര്‍ത്തികയിലായിരുന്നു താമസം. മൃതദേഹം ഇന്ന് രാവിലെ എട്ടു മണിയോടെ പുല്ലേപ്പടിയിലെ വസതിയിലെത്തിക്കും. സംസ്കാരം ഇന്ന് രാവിലെ 11 ന് രവിപുരം ശ്മശാനത്തില്‍. ഭാര്യ : പ്രേമി, മക്കള്‍ : ഉമ (അസി. മാനേജര്‍, എസ്.ബി.ഐ, ബംഗളൂരു), അഡ്വ. പ്രിയ (യു.എസ്.എ). മരുമക്കള്‍ : വിശ്വനാഥന്‍ (എന്‍ജിനീയര്‍, കാറ്റര്‍പില്ലര്‍), സന്തോഷ് (യു.എസ്.എ).

NO COMMENTS