ശബരിമല കേസില്‍ ബിജെപി നേതാവ് വിവി രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

151

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചിത്തിര ആട്ടവിശേഷ പൂജാ ദീവസം സന്നിധാനത്ത് വെച്ച്‌ ഭക്തയായ സ്ത്രീയെ ആക്രമിച്ച കേസിലാണ് വിവി രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രാജേഷിനെ ജാമ്യത്തില്‍ വിട്ടു. രാവിലെ പതിനൊന്ന് മണിയോടെ പമ്പ പോലീസ് ആണ് വിവി രാജേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ വിവി രാജേഷ് പതിനഞ്ചാം പ്രതിയാണ്.

എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാകാതിരിക്കാന്‍ സംഘപരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും അടക്കം ആയിരക്കണക്കിന് പേരാണ് അന്ന ശബരിമലയിലും പരിസരത്തും തമ്ബടിച്ചിരുന്നത്. അന്നത്തെ അക്രമ സംഭവങ്ങളില്‍ കെ സുരേന്ദ്രന്‍, വത്സന്‍ തില്ലങ്കേരി, പ്രകാശ് ബാബു അടക്കമുളള നേതാക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് വിവി രാജേഷിനെ പോലീസ് പമ്പ സ്റ്റേഷനില്‍ എത്തിച്ചു. ചോദ്യം ചെയ്ത ശേഷമാണ് ജാമ്യത്തില്‍ വിട്ടത്. ചിത്തിര ആട്ട വിശേഷ ദിവസം തൃശൂര്‍ സ്വദേശിനിയായ ലളിത എന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. 50 വയസ്സിന് താഴെ പ്രായമുളള സ്ത്രീയാണ് എന്ന സംശയത്തിന്റെ പുറത്താണ് ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അടക്കമുളളവര്‍ ഇവരെ ആക്രമിച്ചത്.

കേസില്‍ വിവി രാജേഷ് മുന്‍കൂര്‍ ജാമ്യത്തിന് നേരത്തെ പത്തനംതിട്ടാ ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കോടതി രാജേഷിന് ജാമ്യം നിഷേധിച്ചു. ഇതോടെയാണ് പോലീസ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തത്. സ്ത്രീയെ ആക്രമിച്ച കേസില്‍ കെ സുരേന്ദ്രന്‍ അടക്കമുളള നേതാക്കളും പ്രതികളാണ്. കെ സുരേന്ദ്രനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയില്‍ വാസം അനുഭവിക്കുകയും ചെയ്തിരുന്നു.

NO COMMENTS