ജമ്മു കശ്മീരില്‍ യുവാവിനെ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിയിട്ട സംഭവത്തെ ന്യായീകരിച്ച്‌ കരസേനാ മേധാവി

288

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് കവചം തീര്‍ത്ത സംഭവത്തെ ന്യായീകരിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത്. കശ്മീരിലെ വൃത്തികെട്ട കലാപങ്ങള്‍ക്ക് എതിരെ പോരാടാന്‍ പുതിയ രീതികള്‍ പരീക്ഷിക്കേണ്ടിവരുമെന്നു അദ്ദേഹം പറഞ്ഞു. ഏപ്രില്‍ ഒമ്പതിന് ശ്രീനഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടെയാണ് ഫാറൂഖ് അഹമ്മദ് ഖാന്‍ എന്ന ഇരുപത്താറുകാരനെ സൈന്യം മനുഷ്യ കവചമാക്കിയത്. ബല്‍ഗാം ജില്ലയില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാനാണ് ഇയാളെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ടത്. സൈന്യത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചാണ് ഫാറൂഖിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ടത്. എന്നാല്‍, താന്‍ കല്ലെറിഞ്ഞിട്ടില്ലെന്നും വോട്ട് ചെയ്ത് തിരികെ പോകുമ്പോള്‍ സൈനികര്‍ പിടികൂടുകയായിരുന്നെന്നും ഫാറൂഖ് പറയുന്നു. അഞ്ചു മണിക്കൂറോളം തന്നെ ജീപ്പില്‍ കെട്ടിയിട്ടതായും ഇയാള്‍ പറഞ്ഞു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം സംഭവത്തില്‍ അന്വേഷണം നേരിട്ട മേജര്‍ ലീത്തുല്‍ ഗോഗോയ്ക്ക് സൈനിക ബഹുമതി ലഭിച്ചിരുന്നു.

NO COMMENTS

LEAVE A REPLY