ദേശീയ അംഗീകാരം നേടിയ ആശുപത്രികളെ അടുത്തറിഞ്ഞ് ബീഹാർ ആരോഗ്യ സംഘം

17

ബീഹാറിൽ നിന്നുള്ള ആരോഗ്യ പ്രതിനിധി സംഘം സംസ്ഥാനത്തെ ദേശീയ അംഗീകാരം നേടിയ ആശുപത്രികൾ സന്ദർശിച്ചു. ദേശീയ തലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കേരളത്തിലെ ആരോഗ്യ സ്ഥാപനങ്ങൾ അടുത്തറിയുകയാണ് സന്ദർശന ലക്ഷ്യം. കേരളത്തിലെ എൻ.ക്യു.എ.എസ്. അക്രഡിറ്റേഷൻ നേടിയ സ്ഥാപനങ്ങൾ സന്ദർശിച്ച് ബീഹാറിലെ ആശുപത്രികളെ സജ്ജമാക്കുന്ന തിനാണ് സംഘമെത്തിയത്. ഇതോടൊപ്പം കേരളം ആരോഗ്യ രംഗത്ത് നടത്തുന്ന മികച്ച മാതൃകകളും നേരിട്ട് മനസിലാക്കി.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി സംഘം കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങൾ മന്ത്രിയുമായി ചർച്ച നടത്തി.

സംസ്ഥാനത്ത് ആകെ 157 ആശുപത്രികൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായത്. അഞ്ച് ജില്ലാ ആശുപത്രി കൾ, നാല് താലൂക്ക് ആശുപത്രികൾ, എട്ട് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 39 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 101 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്. ഒമ്പത് ആശുപത്രികൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. കൂടുതൽ ആശുപത്രികൾ എൻ.ക്യു.എ.എസ്. പരിഗണനപ്പട്ടികയിലുമുണ്ട്. ഇതുകൂടാതെ 42 സർക്കാർ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയർത്താൻ കർമ്മ പദ്ധതി ആവിഷ്‌ക്കരിച്ചു വരുന്നു.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവ സംഘം സന്ദർശിച്ചുവരുന്നു.

ബീഹാർ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. സരിത, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജയതി ശ്രീവാസ്തവ, യുനിസെഫ് സ്റ്റേറ്റ് കൺസൾട്ടന്റുമാരായ ഡോ. പ്രീതി സിൻഹ, ഡോ. ജഗ്ജീത് സിംഗ്, ഡോ. തുഷാർ കാന്ത് ഉപാധ്യായ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. സ്റ്റേറ്റ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ ഡോ. ജി.ജി. ലക്ഷ്മി, എസ്.എച്ച്.എസ്.ആർ.സി. റിസർച്ച് ഓഫീസർ ഡോ. രേഖ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

NO COMMENTS