ആറ്റുകാൽ പൊങ്കാലയുടെ ഒരുക്കങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി

106

ആറ്റുകാൽ പൊങ്കാലയുടെ ഒരുക്കങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി. എല്ലാ വകുപ്പുകളും തികഞ്ഞ ജാഗ്രതയോടെ ചുമതലകൾ നിർവഹിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കഴിഞ്ഞ വർഷങ്ങളിൽ കുറ്റമറ്റ രീതിയിൽ നടത്തിയ പ്രവർത്തനങ്ങളുടെ അനുഭവം ധാരാളമുണ്ട്. അതു തുടരണം. നല്ല ചൂട് അനുഭവപ്പെടുന്നതിനാൽ എല്ലാ സ്ഥലങ്ങളിലും കുടിവെള്ളം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊങ്കാല പ്ലാസ്റ്റിക് രഹിതമാക്കാൻ ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തണം. ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ഓരോ വകുപ്പും നടത്തുന്ന പ്രവർത്തനങ്ങൾ വിവരിച്ചു.

2.8 കോടി രൂപയാണ് പൊങ്കാലയുടെ ഒരുക്കങ്ങൾക്കായി അനുവദിച്ചത്. റവന്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് 200 വോളന്റിയർമാരെ നിയോഗിക്കും. ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നഗരസഭ 3500 ജീവനക്കാരെ വിന്യസിക്കും. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാൻ 500 ഗ്രീൻ ആർമി അംഗങ്ങൾ നേതൃത്വം നൽകും. 10,000 സ്റ്റീൽ ഗ്ലാസുകളും 3,000 പ്ലേറ്റുകളും ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും. കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ നഗരത്തിൽ 25 ടാങ്കുകൾ സ്ഥാപിക്കുകയും ടാങ്കറുകളിൽ വെള്ളമെത്തിക്കുകയും ചെയ്യും. 1.5 കോടി രൂപ ചെലവഴിച്ചാണ് 32 നഗരസഭാ വാർഡുകൾ നവീകരിക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് 21 റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. 10 ദിവസം 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബി ക്രമീകരണങ്ങൾ പൂർത്തിയാക്കി. ആറ്റുകാൽ ക്ഷേത്രത്തിനു സമീപം പുതിയ ട്രാൻസ്‌ഫോർമറും സ്ഥാപിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ 14 സ്‌ക്വാഡുകൾ നഗരപരിധിയിൽ പരിശോധന ആരംഭിച്ചു. ശുദ്ധജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ വിവിധ സ്രോതസ്സുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

ജലത്തിന്റെ ലഭ്യത ഉറപ്പാക്കാൻ ഐരാണിമുട്ടം അടക്കമുള്ള സ്ഥലങ്ങളിലെ ടാങ്കറുകളിൽ വാട്ടർ അതോറിറ്റി വെള്ളം നിറച്ചുതുടങ്ങി. താല്കാലികമായി 1,270 ടാപ്പുകളും 50 ഷവറുകളും സ്ഥാപിക്കും. അഗ്നിരക്ഷാസേന നഗരത്തിൽ 97 പോയിന്റുകൾ ക്രമീകരിച്ചു. ടാങ്കുകളിൽ കുടിവെള്ളം നിറയ്ക്കാൻ സേനയുടെ വാഹനങ്ങൾ ഉപയോഗിക്കും. ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ സംഘത്തെ ആരോഗ്യവകുപ്പ് നിയോഗിക്കും. നഗരത്തിലെ ആശുപത്രികളിൽ ആവശ്യമായ സൗകര്യം ഒരുക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

ഉത്സവം നടക്കുന്ന പത്ത് ദിവസത്തേയ്ക്ക് ഭക്തജനങ്ങളുടെ സുരക്ഷയ്ക്ക് 85 ലക്ഷം രൂപയുടെ ഇൻഷുറൻസ് എടുത്തതായി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. പൊങ്കാലയോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തും. സുരക്ഷയ്ക്കായി നഗരത്തിൽ 3,000 മുതൽ 4,000 വരെ പോലീസുകാരെയാണ് നിയോഗിക്കുന്നത്.

ആറ്റുകാൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ കെ. ശ്രീകുമാർ, എം.എൽ.എ മാരായ ഒ. രാജഗോപാൽ, വി.കെ. പ്രശാന്ത്, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഡി.ജി.പി എ. ഹേമചന്ദ്രൻ, കെ.എസ്.ആർ.ടി.സി എം.ഡി ദിനേശൻ, ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, തദ്ദേശഭരണ സ്ഥാപന പ്രതിനിധികൾ, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS