മല്ല്യയടക്കം അതിസമ്പന്നരുടെ വായ്പ എഴുതിത്തള്ളിയിട്ടില്ല : അരുണ്‍ ജെയ്റ്റ്ലി

190

ന്യൂഡല്‍ഹി: വിജയ് മല്യയുടെ ബാങ്ക് വായ്പ എസ്ബിഐ എഴുതിത്തള്ളിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അതിസമ്പന്നരുടെ വായ്പ എഴുതിത്തള്ളിയിട്ടില്ലെന്നും നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കുകയാണ് എസ്ബിഐ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസഭയില്‍ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട നടന്ന ചര്‍ച്ചയ്ക്കിടെയാണ് അരുണ്‍ ജെയ്റ്റ്ലി ഇക്കാര്യം വ്യക്തമാക്കിയത്. വിജയ് മല്യ ഉള്‍പ്പെടെ 63 പേരുടെ 7016 കോടിയുടെ ബാങ്ക് വായ്പ എസ്ബിഐ എഴുതിത്തള്ളിയെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജെയ്റ്റ്ലി വിശദീകരണം നടത്തിയത്. ദേശീയ മാധ്യമമായ ഡിഎന്‍എ ആണ് കടം എഴുതിത്തള്ളിയ വിവരങ്ങള്‍ പുറത്ത് വിട്ടത്.

തിരിച്ചടവില്‍ കുടിശ്ശിക വരുത്തിയ ആദ്യ നൂറ് പേരുടെ വായ്പകളാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ എസ്ബിഐ എഴുതി തള്ളിയതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കുടിശ്ശിക തിരിച്ചടിവില്‍ മുന്‍ പന്തിയിലുള്ളത് രാജ്യം വിട്ട വിജയ് മല്യയുടെ കിംങ്ഫിഷര്‍ കമ്ബനി തന്നെയാണ്. ഇവരുള്‍പ്പെടെ 63 പേരുടെ കടം പൂര്‍ണമായി എഴുതി തള്ളി. ബാക്കിയുടെ 31 പേരുടെ കടം ഭാഗികമായും ആറു പേരുടേത് നിഷ്ക്രിയ ആസ്തിയുമായിട്ടാണ് എഴുതി തള്ളിയതെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ള കണക്കുകളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. എന്നാല്‍ എന്നാണ് കുടിശ്ശിക എഴുതി തള്ളിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പട്ടികയില്‍ ഒന്നാമതുള്ള കിംങ്ഫിഷറിന്റെ കുടിശ്ശിക 1201 കോടി രൂപയാണ്. കെഎസ് ഓയില്‍(596), സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍(526), ജിഇടി എഞ്ചിനീയറിങ് കണ്‍സ്ട്രക്ഷന്‍(526), സായി ഇന്‍ഫോം സിസ്റ്റം(376) തുടങ്ങിയവരാണ് പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഉള്ളത്. ഇവരുടേതടക്കം 48000 കോടി രൂപയുടെ കുടിശ്ശികയാണ് എസ്ബിഐക്ക് ഉണ്ടായിരുന്നത്. രാജ്യത്ത് നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ നെട്ടോട്ടമോടുമ്ബോള്‍ കുടിശ്ശിക എഴുതി തള്ളിയ വാര്‍ത്ത പുറത്ത് വന്നത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY