ചിഹ്നം അനുവദിക്കുന്നതിന് പാർട്ടി ഭാരവാഹികളുടെ കത്ത് 23നകം സമർപ്പിച്ചാൽ മതി: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

28

തിരുവനന്തപുരം : സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചിഹ്നം ശുപാർശ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള പാർട്ടി ഭാരവാഹികളുടെ കത്ത് നാമനിർദ്ദേശ പത്രിക പിൻവലിക്കുന്ന ദിവസം (നവംബർ 23) വൈകിട്ട് മൂന്നിന് മുമ്പ് സമർപ്പിച്ചാൽ മതിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയിൽ പാർട്ടി ഭാരവാഹികളുടെ കത്ത് ഹാജരാക്കണമെന്ന് ചില വരണാധികാരികൾ ആവശ്യപ്പെടുന്നതായുള്ള പരാതിയെ തുടർന്നാണ് കമ്മീഷൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും 23ന് വൈകിട്ട് മൂന്നിന് ശേഷം വരണാധികാരി ഫാറം 6ൽ രേഖപ്പെടുത്തി സൈറ്റിൽ നൽകണം.

രാഷ്ട്രീയ പാർട്ടികൾക്ക് അവർക്ക് അനുവദിച്ചിട്ടുള്ള ചിഹ്നം തന്നെ നിർബന്ധമായും നൽകണം. ഇതിലേക്കായി പ്രസ്തുത രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന/ ജില്ലാ ഭാരവാഹി നൽകിയ അധികാര പത്രം ബന്ധപ്പെട്ട സ്ഥാനാർത്ഥികൾ വരണാധികാരിക്ക് സമർപ്പിക്കേണ്ടതാണ്. ചിഹ്നങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് മുൻഗണനാ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ടെങ്കിൽ ആ വാർഡിൽ/ നിയോജകമണ്ഡലത്തിൽ ആ പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് അനുവദിക്കണം. എന്നാൽ ആ പാർട്ടിയുടെ സ്ഥാനാർത്ഥി ഇല്ലാത്ത സാഹചര്യത്തിൽ പ്രസ്തുത വാർഡിലെ മറ്റൊരു സ്വതന്ത്ര സ്ഥാനാർത്ഥിക്ക് അനുവദിക്കാം. കമ്മീഷൻ ചിഹ്നം അനുവദിക്കാത്ത രാഷ്ട്രീയപാർട്ടി സ്ഥാനാർത്ഥികളെയും മറ്റ് സ്ഥാനാർത്ഥികളെയും സ്വതന്ത്രരായി പരിഗണിക്കും.

ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടേയോ മുന്നണിയുടേയോ സ്വതന്ത്ര സ്ഥാനാർത്ഥികളെയും സ്വതന്ത്രനായാണ് പരിഗണിക്കുക. ഒരു രാഷ്ട്രീയ പാർട്ടി ഒന്നിലധികം ഗ്രൂപ്പുകളായി പ്രവർത്തിക്കുന്ന പക്ഷം അത്തരം ഗ്രൂപ്പുകൾക്ക് കമ്മീഷൻ അനുവദിച്ചിട്ടുള്ള പേരും ചിഹ്നവുമാണ് നൽകേണ്ടത്. ഒരു സ്വതന്ത്ര ചിഹ്നത്തിന് ഒന്നിലധികം സ്ഥാനാർത്ഥികൾ അപേക്ഷിച്ചാൽ നറുക്കെടുക്കും.

NO COMMENTS