കാർഷിക യന്ത്രവത്കരണം വഴി അധ്വാനഭാരം കുറയ്ക്കാനും ഉത്പാദനം വർധിപ്പിക്കാനുമാകും – മുഖ്യമന്ത്രി

15

യന്ത്രവത്കരണത്തിന് നടപ്പുവർഷം നൂറുകോടി രൂപയുടെ വായ്പകൾ നൽകും
കാർഷിക യന്ത്രവത്കരണം നടപ്പാക്കുന്നതോടെ കർഷകർക്ക് സമയലാഭം നേടാനും അധ്വാനഭാരം കുറയ്ക്കാനും കാർഷികോത്പാദനം വർധിപ്പിക്കാനും സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാർഷികരംഗത്ത് യന്ത്രവൽക്കരണം പ്രോൽസാഹിപ്പിക്കുന്നതിനായി കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതിയുടെ (സബ് മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ) ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ രീതിയിൽ നടപ്പുവർഷം നൂറുകോടി രൂപയുടെ വായ്പകൾ നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പുത്തൻ തലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാനും കൃഷി ലാഭകരമാക്കാനും ഉൽപാദനം വർധിപ്പിക്കാനും സാധിക്കണം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തൊഴിലാളികളുടെ ലഭ്യതക്കുറവ്, വർദ്ധിച്ച കൂലി, കൃഷി ഭൂമിയുടെ തുണ്ടുവൽക്കരണം തുടങ്ങിയ കാരണങ്ങളാലാണ് പൊതുവെ കാർഷിക വസ്തുക്കളുടെ ഉൽപാദനച്ചെലവ് കൂടുന്നത്. അതുകൊണ്ടുതന്നെ സമയബന്ധിതമായി കൃഷി ഇറക്കുന്നതിനും, ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിനും കാർഷികവൃത്തികൾ ആയാസരഹിതമായി നിർവഹിക്കുന്നതിനും പുതിയ മാർഗങ്ങൾ കണ്ടെത്തണം.
ഈ പദ്ധതിപ്രകാരം കർഷകർക്ക് യന്ത്രോപകരണങ്ങൾ വാങ്ങി ഉപയോഗിക്കുന്നതിന് വ്യക്തിഗത ആനുകൂല്യം നൽകും. സംരംഭകർക്കും അംഗീകൃത കർഷക കൂട്ടായ്മകൾ, സഹകരണ സംഘങ്ങൾ, ഗ്രാമ പഞ്ചായത്തുകൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ തുടങ്ങിയവയ്ക്കും കാർഷിക യന്ത്രങ്ങളുടെ കസ്റ്റം ഹയറിങ് സെന്ററുകൾ അഥവാ വാടക കേന്ദ്രങ്ങൾ തുടങ്ങുന്നതിനാണ് ആനുകൂല്യം നൽകുന്നത്.
എട്ടു പേരിൽ കുറയാത്ത കർഷകർ ഉൾപ്പെടുന്ന ഗ്രൂപ്പുകൾക്ക് ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിനും ആനുകൂല്യം നൽകും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചിട്ടുള്ള കാർഷിക യന്ത്ര പരിശോധന കേന്ദ്രങ്ങളിൽനിന്നും ഗുണമേൻമ അംഗീകാരം ലഭിച്ചിട്ടുള്ള യന്ത്രോപകരണങ്ങൾ മാത്രമേ ഈ പദ്ധതിപ്രകാരം വിതരണം ചെയ്യാൻ കഴിയൂ എന്നതാണ് പദ്ധതിയുടെ സവിശേഷതകളിലൊന്ന്.

പട്ടികജാതി, പട്ടിക വർഗ്ഗക്കാർക്കും, ചെറുകിട നാമമാത്ര സംരംഭകർക്കും, വനിതാ ഗുണഭോക്താക്കൾക്കും കാർഷിക യന്ത്രങ്ങളോ ഉപകരണങ്ങളോ വാങ്ങി ഉപയോഗിക്കുന്നതിന് 50 ശതമാനം നിരക്കിലും മറ്റുള്ള ഗുണഭോക്താക്കൾക്ക് 40 ശതമാനം നിരക്കിലുമാണ് വ്യക്തിഗത ആനുകൂല്യം നൽകുന്നത്. വാടകകേന്ദ്രങ്ങൾ സ്ഥാപിക്കുന്ന സംരംഭകർക്കും പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തികസഹായം നൽകും.

ഈ രീതിയിൽ 60 ലക്ഷം രൂപ വരെ മുതൽമുടക്കുള്ള കസ്റ്റം ഹയറിങ് സെന്ററുകൾ സ്ഥാപിക്കാം. എന്നാൽ, കർഷകരുടെ കൂട്ടായ്മകൾക്ക് ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് 80 ശതമാനം സബ്സിഡി നിരക്കിൽ പരമാവധി എട്ടു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകുന്ന തരത്തിലാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് മുൻഗണനയനുസരിച്ച് കാർഷികയന്ത്രങ്ങൾ അംഗീകൃത വിതരണക്കാരിൽനിന്ന് വാങ്ങാം.നിലമൊരുക്കൽ, കൊയ്ത്ത്, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ മേഖലകളിലൊക്കെ ഇത്തരം കാർഷികയന്ത്രങ്ങൾ വാടകയ്ക്ക് നൽകാം. സ്വന്തം കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമ, സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ ചടങ്ങിൽ സംബന്ധിച്ചു.

NO COMMENTS