വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു

168

കൊല്ലം: അതിരപ്പിള്ളിയില്‍ ഉല്ലാസയാത്ര കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കയാത്രയിലുണ്ടായ വാഹനാപകടത്തില്‍പ്പെട്ട് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. കൊട്ടാരക്കര പുലമണ്‍ നിലാംവിള (അരുണ്‍ ഭവനില്‍) രാജു മോന്‍-ആനി ദന്പതികളുടെ മകന്‍ അരുണ്‍ രാജ് (23), നീലേശ്വരം പാറവിള തെക്കതില്‍ സാബു-ഹെലന്‍ ദന്പതികളുടെ മകന്‍ സുമിത്ത് ക്രിസ്റ്റി (20) എന്നിവരാണു മരിച്ചത്. ഇവരുടെ ബൈക്കില്‍ ഇടിച്ച വാഹനം കണ്ടെത്താനായില്ല. എം.സി. റോഡില്‍ മൈലം ഓവര്‍ബ്രിഡ്ജിനു സമീപം ഞായറാഴ്ച രാത്രി പത്തിനായിരുന്നു അപകടം. നാട്ടുകാരും പോലീസും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും സുമിത്ത് ക്രിസ്റ്റി ഇന്നലെ പുലര്‍ച്ചെ 12.45നു മരിച്ചു, നാലരയോടെ അരുണ്‍ രാജും. ശനിയാഴ്ച വൈകിട്ടാണ് ആറംഗസംഘം മൂന്നു ബൈക്കുകളിലായി തൃശൂര്‍, ചാലക്കുടി, ആതിരപ്പള്ളി എന്നിവിടങ്ങളില്‍ ഉല്ലാസയാത്രയ്ക്കു പോയത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.43ന് ആതിരപ്പള്ളിയില്‍നിന്നു കൊട്ടാരക്കരയിലേക്ക് യാത്ര തിരിച്ചതായി ഫെയ്സ്ബുക്കില്‍ സുമിത്ത് സന്ദേശമിട്ടിരുന്നു. മടക്കയാത്രയില്‍ ഏറ്റവും പിന്നിലായിരുന്നു സുമിത്തും അരുണ്‍രാജും സഞ്ചരിച്ച ബൈക്ക്. മുന്പേ പോയവര്‍ കൊട്ടാരക്കരയില്‍ എത്തിയിട്ടും ഇവര്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് അപകട വിവരം അറിഞ്ഞത്. ഒരു വലിയ വണ്ടി ഇടിച്ചിട്ടതായി സുഹൃത്തുക്കളോട് അരുണ്‍രാജ് പറഞ്ഞിരുന്നു. സുമിത്തിന്‍റെ മൃതദേഹം ഇന്ന് നീലേശ്വരം പള്ളിയില്‍ സംസ്കരിക്കും. വിനീഷ് (ഗള്‍ഫ്), ബിജീഷ് എന്നിവര്‍ സഹോദരങ്ങളാണ്. അരുണ്‍രാജിന്‍റെ മൃതദേഹം നാളെ സംസ്കരിക്കും. അനൂപ് (ഡിഗ്രി വിദ്യാര്‍ഥി) സഹോദരനാണ്. കൊട്ടാരക്കര പോലീസ് കേസെടുത്തു. ഇടിച്ചിട്ട വാഹനത്തിനായി അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY