ക്ഷയരോഗ നിവാരണം വേഗത്തിൽ സാധ്യമാക്കുന്നതിന് കൂട്ടായ പരിശ്രമം അനിവാര്യം: മന്ത്രി വീണാ ജോർജ്

9

ക്ഷയരോഗ നിവാരണം വേഗത്തിൽ സാധ്യമാക്കുന്നതിന് ആരോഗ്യ പ്രവർത്തകരോടൊപ്പം ജനപ്രതിനിധികളുടെയും സാമൂഹിക സാംസ്‌ക്കാരിക പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ക്ഷയരോഗബാധ ദേശീയ ശരാശരിയെ അപേക്ഷിച്ച് കേരളത്തിൽ കുറവാണെങ്കിലും ഇപ്പോഴും ഒരു വെല്ലുവിളിയാണ്. കോവിഡ് ഉയർത്തിയ വെല്ലുവിളികളെ തരണം ചെയ്തുകൊണ്ട് 2025 ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യം കൈവരിക്കുന്ന തിനായി ആരോഗ്യ വകുപ്പ് ഊർജിത പ്രവർത്തനങ്ങൾ നടത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.

ലോക ക്ഷയരോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 24 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഇ.എം.എസ്. ഹാളിൽ വച്ച് മന്ത്രി വീണാ ജോർജ് നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.

‘അതെ, നമുക്ക് ക്ഷയരോഗത്തെ തുടച്ചു നീക്കാം’ എന്നതാണ് ഈ വർഷത്തെ ക്ഷയരോഗ ദിനസന്ദേശം. ക്ഷയരോഗ നിവാരണത്തിൽ ഓരോ വ്യക്തിയുടെയും പങ്ക് പ്രാധാന്യമുള്ളതാണ്. എല്ലാ സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ക്ഷയരോഗ നിർണയവും ചികിത്സയും തികച്ചും സൗജന്യമാണ്. നേരത്തെയുള്ള രോഗനിർണയവും കൃത്യമായ ചികിത്സയും രോഗമുക്തിക്ക് അനിവാര്യമാണ്.

NO COMMENTS

LEAVE A REPLY