കൊച്ചി∙ ബാങ്ക് എടിഎമ്മിൽ കവർച്ചയ്ക്കു ശ്രമിച്ചവരിലൊരാളിന്റെ മൃതദേഹം ഹോട്ടൽമുറിയിൽ തുണിയിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തി. കാക്കനാട് വാഴക്കാലയിലെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എടിഎമ്മില്‍ കവർച്ചയ്ക്കു ശ്രമിച്ച രണ്ടംഗ സംഘത്തിലെ ബംഗാൾ സ്വദേശി ഇംറാനാണ് മരിച്ചത്. കൊലപാതകമാണെന്നാണ് സംശയം. സംഘത്തിലെ രണ്ടാമനായ യുപി സ്വദേശിയെ പൊലീസ് പിടികൂടി. ഇരുവരും കാക്കനാട്ടെ ഒരു ഹോട്ടലിലുണ്ടെന്ന വിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇമ്രാന്റെ മൃതദേഹം കണ്ടെത്തിയതും മുറിയിലുണ്ടായിരുന്ന രണ്ടാമനെ പിടികൂടിയതും.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു മോഷണശ്രമം. ഇരുവരും എടിഎമ്മിലെ ക്യാമറയ്ക്കു നേരെ പെയിന്റ് സ്പ്രേ ചെയ്യുന്നതിന്റെയും എടിഎം തകർക്കാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഹെൽമറ്റ് ധരിച്ച് എടിഎമ്മിലെത്തിയ യുവാവ് സിസിടിവി ക്യാമറകള്‍ക്കുനേരെ പെയിന്റ് സ്പ്രേ ചെയ്ത് ക്യാമറയിൽ ദൃശ്യങ്ങള്‍ പതിയുന്നില്ലെന്ന് ഉറപ്പാക്കി.
ആദ്യ മൂന്ന് ക്യാമറകളിലും പെയിന്റ് സ്പ്രേ ചെയ്തെങ്കിലും നാലാമത്തെ ക്യാമറ ഇയാളുടെ കണ്ണില്‍പ്പെട്ടില്ല. പിന്നീടു പുറത്തു പോയ യുവാവ് ഹെല്‍മറ്റില്ലാതെയാണ് തിരിച്ചെത്തിയത്. എടിഎമ്മിന്റെ വാതിലിനരികെ മറ്റൊരു യുവാവു നില്ക്കുന്നതും ദൃശ്യത്തിലുണ്ട്