ഇന്‍റര്‍കോണ്ടിനന്‍റല്‍ കപ്പ്​ ഇന്ത്യക്ക്​

245

മുംബൈ : പ്രഥമ ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ് ഇന്ത്യക്ക്. ഫൈനലില്‍ കെനിയയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം ഉയര്‍ത്തിയത്. സുനില്‍ ഛേത്രി തന്നെ ആയിരുന്നു ഇന്നും ഇന്ത്യയുടെ വിജയശില്പി. മത്സരത്തിലെ രണ്ട് ഗോളുകള്‍ ഛേത്രിയുടെ ബ്രില്യന്‍സ് തന്നെ ആയിരുന്നു. ന്യൂസിലാന്‍ഡിനെതിരെ പരാജയം നേരിട്ട ടീമില്‍ മാറ്റങ്ങള്‍ വരുത്തി ശക്തമായ ടീമുമായാണ് ഇന്ത്യ ഇന്ന് മുംബൈ അരീനയില്‍ ഇറങ്ങിയത്. അതിന്റെ ഫലം ആദ്യ പകുതിയില്‍ തന്നെ ലഭിക്കുകയും ചെയ്തു. ഒരു ഫ്രീകിക്കില്‍ നിന്നായിരുന്നു ഇന്ത്യയുടെ ആദ്യ ഗോള്‍. അനിരുദ്ധ് താപ എടുത്ത ഫ്രീകിക്ക് കെനിയന്‍ ഡിഫന്‍സിനെ കബളിപ്പിച്ച്‌ ഛേത്രിയുടെ കാലില്‍ എത്തിയപ്പോള്‍ ഫലം ഒന്നു മാത്രം. ഇന്ത്യ 1-0.

ആദ്യ പകുതിയില്‍ തന്നെ രണ്ടാം ഗോളും പിറന്നു. ഇത്തവണ ഒരു ലോംഗ് ബോള്‍ മികച്ച ഫസ്റ്റ് ടച്ചിലൂടെ സ്വന്തമാക്കിയ ഛേത്രി ഇടം കാലന്‍ ഷോട്ടിലൂടെ വലയില്‍ എത്തിക്കുകയായിരുന്നു‌. ഈ ഗോളോടെ ഛേത്രി രാജ്യാന്ത്ര ഗോളുകളുടെ എണ്ണത്തില്‍ മെസ്സിക്ക് ഒപ്പം എത്തുകയും ചെയ്തു (64). ഛേത്രിയുടെ ടൂര്‍ണമെന്റിലെ എട്ടാം ഗോളായിരുന്നു ഇത്. ഒരു ടൂര്‍ണമെന്റില്‍ ആദ്യമായാണ് ഛേത്രി ഇത്രയും ഗോളുകള്‍ നേടുന്നത്. ആദ്യ പകുതിയിലെ രണ്ടു ഗോളുകളില്‍ തന്നെ കെനിയ തകര്‍ന്നിരുന്നു. രണ്ടാം പകുതിയില്‍ ശക്തമായി കെനിയ പൊരുതി എങ്കിലും ഗുര്‍പ്രീതിനെ കടന്ന് ഒരു പന്തും വലയിലേക്ക് പോയില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോയും കെനിയയെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. അന്ന് 3-0 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. ഏഷ്യാ കപ്പിന് ഒരുങ്ങാന്‍ വേണ്ടി നടത്തിയ ടൂര്‍ണമെന്റില്‍ പങ്കെടുത്ത ടീമുകള്‍ രണ്ടാം നിര ടീമുകളെ അയച്ച്‌ ഇന്ത്യയെ നിരാശപ്പെടുത്തി എങ്കിലും, കാണികളുടെ പങ്കാളിത്തം കൊണ്ടും ഛേത്രിയുടെ മികവ് കൊണ്ടും ഈ ടൂര്‍ണമെന്റ് ഇന്ത്യയ്ക്ക് ആഘോഷിക്കാന്‍ ഉള്ള ഒരു ടൂര്‍ണമെന്റായി മാറി.

NO COMMENTS