സ്കൂള്‍ ബസില്‍നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരനെ ഏറ്റുമുട്ടലിനൊടുവില്‍ രക്ഷപ്പെടുത്തി

334

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞ മാസം 25ന് സ്കൂള്‍ ബസില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരനെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നടത്തിയ ഓപ്പറേഷനൊടുവിലാണ് പോലീസ് രക്ഷപ്പെടുത്തിയത്. ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ മറ്റു രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഗാസിയാബാദിലെ ഷാലിമാര്‍ സിറ്റി അപ്പാര്‍ട്ട്മെന്റിന്റെ അഞ്ചാം നിലയില്‍ നിന്ന്ഡല്‍ഹി പോലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് പോലീസ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുട്ടിയെ തട്ടിയെടുത്ത സംഘം പോലീസിനു നേരെ വെടിയുതിര്‍ക്കുകയും പോലീസ് തിരിച്ച്‌ വെടിവെക്കുകയും ചെയ്തു. ഏറ്റുമുട്ടല്‍ മുപ്പത് മിനിറ്റ് നീണ്ടുനിന്നതായി പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ മാസം ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡന്‍സില്‍ നിന്ന് സ്കൂള്‍ ബസില്‍ യാത്രചെയ്യുമ്ബോഴായിരുന്നു അഞ്ചു വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രണ്ടു ബൈക്കുകളിലായി വന്ന സംഘം ബസ് തടയുകയും കുട്ടിയെ തട്ടിയെടുക്കുകയുമായിരുന്നു. ആക്രമികളെ പ്രതിരോധിക്കാന്‍ ശ്രമിച്ച സ്കൂള്‍ ബസിന്റെ ഡ്രൈവറുടെ കാലില്‍ വെടിവെക്കുകയുംചെയ്തു. തുടര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം രക്ഷിതാക്കളെ ഫോണില്‍ വിളിച്ച്‌ അമ്ബത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ പത്തു ദവസത്തിലേറെയായി കുട്ടിയെ കണ്ടെത്തുന്നതിന് പോലീസ് ശ്രമം നടത്തിവരികയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തിലാണ് ആക്രമികള്‍ വലയിലായത്.

NO COMMENTS