വിവാദ പ്രസംഗം ; ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുത്തു

122

കോഴിക്കോട് : ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസംഗത്തന്റെ പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളക്കെതിരേ പോലീസ് കേസെടുത്തു. കോഴിക്കോട് കസബ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 505 (1) (ബി) വകുപ്പു പ്രകാരമാണ് കേസ്. ജാമ്യമില്ലാ വകുപ്പാണിത്.

കോഴിക്കോട് നടന്ന യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിലായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസംഗം. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന് പിന്നില്‍ ബി ജെ പിയുടെ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍. സമരം ബി ജെ പിയുടെ അജന്‍ഡയാണെന്നും നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞത് തന്നോട് സംസാരിച്ച ശേഷമാണെന്നായിരുന്നു പിള്ളയുടെ വെളിപ്പെടുത്തൽ.

തുലാമാസ പൂജക്കായി നട തുറന്ന സമയത്ത് യുവതികള്‍ സന്നിധാനത്തിന് അടുത്തുവരെ എത്തിയിരുന്നു. അപ്പോഴാണ് മറ്റൊരു ഫോണില്‍ നിന്ന് തന്ത്രി എന്നെ വിളിച്ച് നട അടച്ചാല്‍ കോടതിയലക്ഷ്യമാകില്ലേയെന്ന് ചോദിച്ചത്. നട അടക്കുമെന്ന നിലപാടെടുത്താല്‍ പതിനായിരങ്ങള്‍ കൂടെയുണ്ടാകുമെന്ന് മറുപടി നല്‍കി. നമ്മള്‍ മുന്നോട്ടുവെച്ച അജന്‍ഡയില്‍ എല്ലാവരും വീണു. കൃത്യമായ ആസൂത്രണത്തോടെയുള്ള ബി ജെ പി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്. കേരളത്തില്‍ ബി ജെ പിക്ക് സജീവമാകാനുള്ള സുവര്‍ണാവസരമാണിത്. പോലീസിനെ മുട്ടുകുത്തിക്കാനായത് തന്ത്രിയുടെ നട അടക്കുമെന്ന നിലപാടിലാണെന്നും ശ്രീധരന്‍ പിള്ള വെളിപ്പെടുത്തുന്നു.

NO COMMENTS