ട്വന്റി20 ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം

291

മാഞ്ചസ്റ്റര്‍ : ഇംഗ്ലണ്ടിനെതിരായ ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 54 പന്തില്‍ നിന്ന് 101 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുലിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. 10 ബൗണ്ടറിയും 5 സിക്സുമാണ് രാഹുല്‍ ഇന്നത്തെ ഇന്നിംഗ്സില്‍ അടിച്ചെടുത്തത്.

ആദ്യ ഓവറില്‍ ശിഖര്‍ ധവാനെ പുറത്താക്കുവാന്‍ സാധിച്ചതൊഴിച്ചാല്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് മത്സരത്തില്‍ യാതൊരുവിധ പ്രഭാവവും സൃഷ്ടിക്കാനായിരുന്നില്ല. 32 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ പുറത്താകുമ്ബോള്‍ ഇന്ത്യന്‍ ജയം 30 റണ്‍സ് അകലെയായിരുന്നു. 123 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ രോഹിത്-രാഹുല്‍ കൂട്ടുകെട്ട് നേടിയത്. 53 പന്തില്‍ നിന്ന് തന്റെ ശതകം നേടിയ രാഹുല്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ വേഗത കുറയ്ക്കുകയായിരുന്നു. വിരാട് കോഹ്‍ലി 20റണ്‍സ് നേടി.

ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. ഓപ്പണിങ് താരം ജോസ് ബട്‌ലര്‍ (46 പന്തില്‍ 69) അര്‍ധസെഞ്ചുറി നേടി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ചൈനാമാന്‍ ബൗളര്‍ കുല്‍ദീപ് ജാദവിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലേക്കൊതുക്കിയത്. ഉമേഷ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

NO COMMENTS