രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത യുവാവിന്‍റെ വീടിന് നേരെ ആക്രമണം

275


തിരുവനന്തപുരം : ശ്രീജിത്തിന്‍റെ സമരപ്പന്തല്‍ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത യുവാവിന്‍റെ വീടിന് നേരെ ആക്രമണം. ഇന്നലെ രാത്രി രണ്ട് മണിയോടെയായിരുന്നു യുവാവിന്‍റെ വീടിന് നേര്‍ക്ക് ആക്രമണമുണ്ടായത്. ആന്‍ഡേഴ്സണ്‍ എഡ്വേര്‍ഡ് എന്ന യുവാവിന്റെ വീടിന് നേര്‍ക്കാണ് കല്ലേറുണ്ടായത്. യുവാവിന്‍റെ വീടിന് നേര്‍ക്ക് ആക്രമികള്‍ കല്ലെറിയുകയായിരുന്നു. ശാസ്താംകോട്ടയിലെ വീട്ടില്‍ ആന്‍ഡേഴ്സണിന്‍റെ പിതാവും മാതാവും മാത്രമാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരത്തെ സംഭവത്തിന് ശേഷം സമൂഹമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും ആന്‍ഡേഴ്സണിന് നിരന്തരം ഭീഷണികളുണ്ടെന്ന് മാതാപിതാക്കള്‍ പറയുന്നു.

പൊലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട അനുജന് നീതി തേടി സെക്രട്ടറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെ കാണാനെത്തിയപ്പോഴാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുനേരെ പ്രതിഷേധം ഉണ്ടായത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പോകണമെന്നും അതിനുളള നിയമസഹായം നല്‍കാമെന്നും ശ്രീജിത്തിനോട് രമേശ് ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കുന്ന സമയത്താണ് സംഭവം നടന്നതെന്നും അന്ന് ശ്രീജിത്തിനൊപ്പം ചെന്നിത്തലയെ കാണാന്‍ താനും വന്നിരുന്നതായി ശ്രീജിത്തിന് സുഹൃത്തുക്കളില്‍ ഒരാള്‍ പറഞ്ഞു. രാത്രിയില്‍ അവിടെ കിടന്നാല്‍ കൊതുകു കടിക്കുമെന്നായിരുന്നു ചെന്നിത്തല ശ്രീജിത്തിനോട് അന്ന് പറഞ്ഞതെന്ന് സുഹൃത്ത് പറഞ്ഞു. ഇതോടെ ചെന്നിത്തല സുഹൃത്തിനോട് ക്ഷുഭിതനായി. ഇതിനുപിന്നാലെ പ്രതിപക്ഷ നേതാവിനുനേരെ സുഹൃത്തുക്കളുടെ പ്രതിഷേധം ശക്തമായി.

NO COMMENTS