100 ദിന കർമ്മ പദ്ധതി: സഹകരണ വകുപ്പിന്റെ പദ്ധതികൾ സജ്ജം

14

സർക്കാരിന്റെ ആദ്യ നൂറുദിന കർമ്മപരിപാടിയിലെ പ്രഖ്യാപിച്ച അഞ്ച് പദ്ധതികളും സജ്ജമാക്കി സഹകരണ വകുപ്പ്. പ്രഖ്യാപിച്ച തൊഴിൽ അവസരങ്ങളും സഹകരണ വകുപ്പ് ലഭ്യമാക്കി. കർമ്മപദ്ധതിയുടെ പ്രഖ്യാപിത കാലാവധിയിൽ മൂന്നാഴ്ച ശേഷിക്കെയാണ് പദ്ധതി പൂർത്തീകരണവുമായി സഹകരണ വകുപ്പ് നേട്ടമുണ്ടാക്കുന്നത്.
തൃശ്ശൂർ ജില്ലയിൽ പഴയന്നൂരിൽ ഭൂരഹിത ഭവന രഹിതർക്കായി 40 ഫ്‌ളാറ്റുകളുള്ള ഭവന പദ്ധതി (കെയർ ഹോം) 100 ദിന കർമ്മ പദ്ധതിയുടെ പ്രഖ്യാപനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു. പദ്ധതി പൂർത്തീകരിച്ചു.

സഹകരണ വകുപ്പിന്റെ തനതു ഫണ്ടിൽ നിന്നാണ് പദ്ധതി നടപ്പാക്കിയത്. സെപ്റ്റംബർ മാസം അർഹരായവർക്ക് താക്കോൽ കൈമാറും. നിർധന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വാങ്ങുന്നതിന് 10000 രൂപ വരെ പലിശ രഹിത വായ്പ നൽകുന്ന പദ്ധതി. എല്ലാ സഹകരണ സംഘങ്ങളും പദ്ധതി നടപ്പാക്കി. പരമാവധി അഞ്ച് ലക്ഷം രൂപയായിരുന്നു ഓരോ സഹകരണ സംഘങ്ങൾ വായ്പ നൽകണമെന്ന് നിശ്ചയിച്ചിരുന്നത്. നൂറു ശതമാനവും പൂർത്തിയാക്കാനായി.

10 വനിതാ സഹകരണ സംഘങ്ങൾക്ക് കോവിഡ് പ്രതിരോധ സാമഗ്രികളുടെ നിർമ്മാണത്തിന് അഞ്ചു ലക്ഷം രൂപ നൽകി സംരംഭകത്വം തുടങ്ങുമെന്ന പ്രഖ്യാപനവും പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു. യുവജന സഹകരണ സംഘങ്ങൾ ആരംഭിക്കുമെന്ന പ്രഖ്യാപനവും നടപ്പിലാകുകയാണ്. 25 യുവ ജനസഹകരണ സംഘങ്ങൾ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി. സെപ്റ്റംബർ ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കുട്ടനാട്, അപ്പർ കുട്ടനാട് ആസ്ഥാനമാക്കി നെല്ല് സംഭരണ, സംസ്‌കരണ വിപണന സഹകരണ സംഘം രജിസ്റ്റർ ചെയ്ത് രണ്ട് ആധുനിക റൈസ് മില്ലുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനവും നടപ്പാകുകയാണ്.

അവസാനഘട്ട പ്രവർത്തനങ്ങൾ നടന്നുവരുന്നു. സെപ്റ്റംബറിൽ നൂറു ദിന കർമ്മ പദ്ധതിയുടെ കാലാവധി അവസാനിക്കുംമുമ്പു പ്രവർത്തനം ആരംഭിക്കും.

ഒഴിവുള്ള 21 തസ്തികളിലേയ്ക്ക് സ്ഥിരം നിയമനം നടത്തുമെന്നും പ്രഖ്യപിച്ചിരുന്നു. വിവിധ ജില്ലകളിലായി 21 തസ്തികളിൽ സ്ഥിരം നിയമനം നടത്തി. സംരംഭകത്വ മേഖലയിൽ 10,000 തൊഴിലാണ് സഹകരണ വകുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ 9524 തൊഴിൽ ലഭ്യമാക്കി. ശേഷിക്കുന്നവ മൂന്നാഴ്ചയ്ക്കുള്ളിൽ നൽകാൻ നടപടി പൂർത്തിയാക്കിയതായി സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

NO COMMENTS