അദ്ധ്യാത്മികത എന്നാല്‍ എന്താണ്?

1013

ആദ്ധ്യാത്മികത എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് വിശേഷിച്ച് ഏതെങ്കിലും ഒരു സാധനയെയല്ല. അത് മനസ്സിന്റെ ഒരവസ്ഥയാണ്. അവിടേക്കെത്തണമെങ്കില്‍ വഴികള്‍ ചിലത് താണ്ടേണ്ടിയിരിക്കുന്നു. നിങ്ങളുടെ വീട്ടുമുറ്റത്തുള്ള പൂന്തോട്ടം പോലെയാണത്. മണ്ണും വെള്ളവും വെളിച്ചവും വേണ്ടതുപോലെ ലഭിക്കുന്നില്ലെങ്കില്‍ ചെടികള്‍ തളിര്‍ക്കുകയും പൂക്കുകയുമില്ല. അതിനാവശ്യമായ പരിചരണം നിങ്ങള്‍ നല്‍കുക തന്നെ വേണം. അതുപോലെ സ്വന്തം ശരീരത്തെയും ബുദ്ധിയേയും മനസ്സിനെയും വേണ്ടരീതിയില്‍ വളര്‍ത്തികൊണ്ടു വരികയാണെങ്കില്‍, നിങ്ങളറിയാതെ നിങ്ങളുടെ ഉള്ളില്‍ അപൂര്‍വ കുസുമങ്ങള്‍ വിരിയും. അതുതന്നെയാണ് അദ്ധ്യാത്മികത. നിങ്ങളുടെ യുക്തിബോധം അപക്വമായിരിക്കുമ്പോള്‍ എല്ലാത്തിനെയും കുറിച്ച് സംശയങ്ങള്‍ തോന്നും. എന്നാല്‍ പക്വമാണ് യുക്തിബോധമെങ്കില്‍ എല്ലാറ്റിനെയും കാണുക ഒരു പുതിയ വെളിച്ചത്തിലായിരിക്കും.
അത്ഭുതകരവും അപ്രതീക്ഷിതവുമായി എന്തെങ്കിലും സംഭവിക്കുമ്പോള്‍ ‘ഈശ്വര ലീലയായി’ നമ്മള്‍ അതിനെ കാണുന്നു. നമ്മുടെ ഈശര സങ്കല്പം ഇതിലൊതുങ്ങുന്നു അവനവനെക്കാള്‍ വലുതായ എന്തിലോ ഒന്നില്‍. അത് ഒരു വ്യക്തിയോ, അനുഭവമോ, പ്രകൃതിയിലെ ഒരു പ്രതിഭാസമോ ആകാം. എന്നാല്‍ അതാണോ അദ്ധ്യാത്മികത? അല്ലേ അല്ല, അത് ജീവിതം മാത്രമാണ്. ‘ജീവിതം മാത്രം’ എന്ന് ഞാന്‍ പറയുന്നത് അതിനെ നിസ്സാരമാക്കികൊണ്ടല്ല, തീര്‍ച്ചയായും ജീവിതം മഹത്തായ ഒരു പ്രതിഭാസം തന്നെയാണ്. ജീവിതം സ്വന്തം സങ്കല്പത്തേക്കാള്‍ അതിശയകരവും, പ്രബലവും, ആനന്ദ നിര്‍ഭരവുമാകുമ്പോള്‍ നിങ്ങള്‍ സ്വാഭാവികമായും അറിയാനാഗ്രഹിക്കുന്നു, ‘ആരായിരിക്കും ഇതെല്ലാം സൃഷ്ടിച്ചിരിക്കുക?’

സൃഷ്ടിയുടെ മൂലം എവിടെ എന്ന അന്വേഷണം നിങ്ങളെ നയിക്കുക നിങ്ങളിലേയ്ക്ക് തന്നെയാണ്, കാരണം നിങ്ങള്‍ ഏറ്റവും അടുത്തറിയുന്ന സൃഷ്ടി സ്വന്തം ശരീരമാണല്ലോ. അവിടെ നിങ്ങളുടെ ഉള്ളില്‍ ഒരു സ്രഷ്ടാവ് തടവുകാരനായി കഴിയുന്നുണ്ട്. അവനെ നിങ്ങള്‍ കാണാതെ പോകരുത്. അതിന് നിങ്ങള്‍ക്ക് സാധിച്ചുവെങ്കില്‍ സൃഷ്ടിയുടെ സ്രോതസ്സിനെ അവനവന്റെ ഉള്ളില്‍ കണ്ടെത്താനായെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ അദ്ധ്യാത്മികതയിലേക്ക് പ്രവേശിച്ചിരിക്കുന്നു എന്നാണ്.
ഈശ്വരവിശ്വാസമാണോ അദ്ധ്യാത്മികത ?
ഒരു നിരീശ്വരവാദിക്ക് ആത്മീയചിന്ത സാധ്യമല്ല. അതുപോലെ തന്നെ ഒരു ഈശ്വരവിശ്വാസി ആത്മീയവാദിയായിക്കൊള്ളണമെന്നും ഇല്ല. ഒരു കണക്കിന് പറഞ്ഞാല്‍, ഒരു നാസ്തികനും ഒരു ദൈവവിശ്വാസിയും വിഭിന്നരല്ല. ഒരാള്‍ ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നു, അപരന്‍ ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നു. അവനവന് അറിയാത്ത ഒരു കാര്യത്തെയാണ് രണ്ടുപേരും ദൃഡമായി വിശ്വസിക്കുന്നത്. ‘സത്യം എന്താണെന്ന് എനിക്കറിയില്ല’ എന്ന് തുറന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവം രണ്ടുപേര്‍ക്കുമില്ല, അതവരുടെ പ്രശ്‌നം. തങ്ങള്‍ വ്യത്യസ്തരാണെന്ന് കാണിക്കാന്‍ രണ്ടു പേരും ഒരഭിനയം നടത്തുന്നു. ഒരു ആത്മീയാന്വേഷകന്‍ നിരീശ്വരവാദിയല്ല, ഈശ്വരവാദിയുമല്ല. തനിക്ക് സത്യമറിയില്ല എന്ന് അദ്ദേഹം മനസ്സിലാക്കുന്നു, അതുകൊണ്ട് അന്വേഷിച്ച് കണ്ടെത്താന്‍ ശ്രമിക്കുന്നു.

എന്തിലെങ്കിലും ദൃഡമായി വിശ്വസിക്കുവാന്‍ തുടങ്ങുന്ന നിമിഷം, മറ്റുള്ളതെല്ലാം തന്നെ നിങ്ങളുടെ കാഴ്ചയില്‍ നിന്നും മറയുന്നു. ഈ ഭൂമിയിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണം നന്മതിന്മകള്‍ തമ്മിലുള്ള മത്സരമല്ല, അത് വെറുതെ പറഞ്ഞുണ്ടാക്കിയിട്ടുള്ളതാണ്. വാസ്തവത്തിലുള്ള പോരാട്ടം രണ്ടു വ്യക്തികളുടെ അല്ലെങ്കില്‍ സമൂഹങ്ങളുടെ വിശ്വാസങ്ങള്‍ തമ്മിലാണ്. ഏതെങ്കിലും തരത്തിലുള്ള ഒരു വിശ്വാസം ഓരോ വ്യക്തിക്കും വേണമെന്നുള്ളത് അയാളുടെ വൈകാരികമായ ആവശ്യമാണ്, അദ്ധ്യാത്മീകമായിട്ടുള്ളതല്ല. എന്തിലെങ്കിലും ബലമായി പിടിച്ചുനില്‍ക്കാന്‍ ഓരോ മനുഷ്യനും ആഗ്രഹിക്കുന്നു. എല്ലാം അറിയാമെന്ന ഒരു തോന്നല്‍, താന്‍ സുരക്ഷിതനാണെന്ന ഒരുറപ്പ്, ഇതെല്ലാമാണ് വിശ്വാസത്തിന്റെ ഫലമായി കിട്ടുന്നത്. അത് അപക്വമായ ഒരു മനസ്സിന്റെ സങ്കല്പമാണ്. ഈ പ്രപഞ്ചത്തെ കുറിച്ച് ജീവിതത്തെ കുറിച്ച്, നിങ്ങള്‍ക്ക് യാതൊന്നും തന്നെ അറിഞ്ഞുകൂട.
അതുകൊണ്ടെന്തെങ്കിലും പ്രശ്‌നമുണ്ടോ? ഒന്നും അറിയില്ല എന്ന് മനസ്സിലാക്കുന്നതല്ലേ നല്ലത്? അറിയില്ല എന്നാണെങ്കില്‍ അറിയാന്‍ ഒരു ശ്രമമെങ്കിലും നടത്താം. ഈ പ്രപഞ്ചം എത്ര സുന്ദരമാണ്‍ അവനവന്റെ ഉള്ളും എങ്ങിനെ അതുപോലെ സുന്ദരവും സുശീലവുമാക്കാന് കഴിയും എന്നതിനെക്കുറിച്ച് മനസ്സിലാക്കാന്‍ പരിശ്രമിക്കാം. അവനവന്റെ ഉള്ള്, അതെങ്കിലും നിങ്ങളുടെ വരുതിയില്‍ വരുന്ന കാര്യമാണല്ലോ.
അദ്ധ്യാത്മീകമായ അനുഭവം എന്നാല്‍ എന്താണ്?
ഒരു സമുദ്രത്തിന്റെ സമീപത്തുനിന്ന് അതിന്റെ ഗാംഭീര്യം ആസ്വദിക്കുക, ഒരു പര്‍വതത്തിന്റെ അരികെ നിന്ന് അതിന്റെ ഔന്നത്യം കണ്ടതിശയിക്കുക, ഇതെല്ലം വളരെ നല്ല അനുഭവങ്ങള്‍ തന്നെ, ആ പ്രത്യേക നിമിഷങ്ങളില്‍ അതില്‍ എന്തോ ആത്മീയതയുണ്ട് എന്നും തോന്നിയിരുന്നിരിക്കാം. പക്ഷെ ഒരു കാര്യം മനസ്സിലാക്കണം, സമുദ്രം ഒരു ആദ്ധ്യാത്മീക അനുഭവമായി അതിലുള്ള മത്സ്യത്തിന് തോന്നുന്നില്ല, മലയാടുകളെ സംബന്ധിച്ചിടത്തോളം ആ മലകളും ഒരു ആദ്ധ്യാത്മീക അനുഭവമല്ല. കാരണം അവര്‍ക്കൊരിക്കലും അതൊരപൂര്‍വ സംഭവമായി തോന്നിയിട്ടില്ല. അവ സദാ കഴിയുന്നത് അവിടെയാണ്. മീനുകളെയും മലയാടുകളെയും നഗരത്തില്‍ കൊണ്ടുവന്നാല്‍ അതവര്‍ക്ക് ഒരുപക്ഷെ ആദ്ധ്യാത്മീക അനുഭവമായി തോന്നിയേക്കാം. കാരണം, നഗരം അവയെ സംബന്ധിച്ചിടത്തോളം അഞ്ജാതവും വ്യത്യസ്തവുമാണ്.
കടലോരത്തും, കുന്നുകളിലും കൂടി സഞ്ചരിക്കുമ്പോള്‍, ആ ഒരു പ്രത്യേക അവസരത്തില്‍ നിങ്ങളുടെ മനസ്സിന്റെ അകത്തുള്ള അതിര്‍വരമ്പുകള്‍ കുറച്ചു സമയത്തേക്ക് ലംഘിക്കപ്പെടുന്നു അതാണ് യഥാര്‍ത്ഥ അദ്ധ്യാത്മീക അനുഭവം.
ഇത് വരെ നിങ്ങളൊരു പൂമ്പാറ്റയെപ്പോലെ ചെറിയൊരു പുറന്തോടിനുള്ളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഇപ്പോള്‍ കുറച്ച് ആധ്യാത്മിക പ്രക്രിയകളൊക്കെ തുടങ്ങി, ആ തോട് പൊട്ടിച്ചു. പക്ഷെ കടന്നിരിക്കുന്നത്, കൂടുതല്‍ വലിയ ഒരു തോടിനുള്ളിലാണെന്നു മാത്രം. ഇപ്പോഴും തോടിനുള്ളില്‍ തന്നെ, ചെറുതില്‍ നിന്ന് വലുതിലേക്ക് കയറി. തോടിനുള്ളില്‍ തന്നെ കുടുങ്ങിക്കിടക്കുന്നടത്തോളം കാലം എന്തു വ്യത്യാസം? അധികകാലം വേണ്ട, നിങ്ങള്‍ ഇതിനുള്ളില്‍ സ്വസ്ഥമായി കഴിയാന്‍ ശീലിക്കും, പഴയ തോടിനുള്ളില്‍ സ്വസ്ഥമായി ഇരുന്നിരുന്നതുപോലെ.

ഇനി, നിങ്ങള്‍ എല്ലാ അതിര്‍വരമ്പുകളേയും മറികടക്കാന്‍ ആഗ്രഹിക്കുന്നു എന്നുതന്നെ വക്കൂ. തികച്ചും ഭൗതികമായ രീതിയില്‍ ഘട്ടം ഘട്ടമായി നിങ്ങള്‍ അതിലേക്കായി ശ്രമിക്കുന്നു. ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമത്തിലെണ്ണി അനന്തതയില്‍ എത്തിച്ചേരാമെന്നു കരുതുന്നുണ്ടോ? അത് ഒരിക്കലും തീരാത്ത ഒരെണ്ണല്‍ മാത്രമായി തുടര്‍ന്നുപോകും. അതല്ല ശരിയായ രീതി. ഭൗതിക വഴികളിലൂടെ സഞ്ചരിച്ചുകൊണ്ട് ഒരിക്കലും അനന്തമായ പ്രകൃതിയെ അറിയാനും,അനുഭവിക്കാനുമാവില്ല. ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത് അനന്തതയില്‍ എത്തിച്ചേരാനാണ്. ഒരു മനുഷ്യന് മൂന്നു ദിവസം അവനിഷ്ടമുള്ളതെല്ലാം കൊടുത്തുനോക്കൂ. അവന് സന്തോഷമാകും. എന്നാല്‍ നാലാം ദിവസം കാണാം, പുതിയതായ ഒന്നിന് വേണ്ടി അവന്‍ വെമ്പുന്നത്. ചിലര്‍ അതിനെ അത്യാഗ്രഹമെന്ന് വിശേഷിപ്പിക്കും, എന്നാല്‍ ഞാന്‍ പറയുക, അത് ജീവിതത്തിന്റെ തെറ്റായ ദിശയിലേക്കുള്ള നീക്കമാണ് എന്നാണ്.
അനന്തമായ പ്രകൃതിയെ തൊട്ടറിയാനാണ് നിങ്ങളുടെ ശ്രമം എങ്കില്‍, നിങ്ങള്‍ ആദ്യം അറിയേണ്ടത് ഭൗതികതക്കപ്പുറത്തുള്ള ഒന്നിനെയാണ്. അത് ജീവിതത്തില്‍ പലപ്പോഴായി നിങ്ങള്‍ അറിഞ്ഞിട്ടുണ്ട് സമുദ്രത്തിന്റെ ആഴവും പരപ്പും കണ്ടപ്പോള്‍, പര്‍വതത്തിന്റെ ഔന്നത്യം കണ്ടന്താളിച്ചു നിന്നപ്പോള്‍, ഒരു പാട്ടിന്റെ നടുവില്‍, ഒരു നൃത്തത്തിന്റെ ചുവടുകള്‍ക്കിടയില്‍, എപ്പോഴൊക്കെയോ… ഏതാനും കുറച്ചു നിമിഷം കണ്ണുകളടച്ചിരുന്നപ്പോള്‍ അപ്പോഴെല്ലാം നിങ്ങള്‍ സ്വയം അറിയാതെ അനന്തതയെ സ്പര്‍ശിച്ചിട്ടുണ്ട്. ആ അനുഭവം തെളിവാര്‍ന്ന ബോധമായി മാറ്റണം, അത് മനസ്സില്‍ മങ്ങാതെ നിലനില്‍ക്കണം, അതിനാണ് ശ്രമിക്കേണ്ടത്.
ഇത്തരം മനോഭാവം എന്നന്നേക്കുമായി നിലനിര്‍ത്താനായി നിങ്ങള്‍ ചെയ്യേണ്ടത് ഒന്നുമാത്രം സര്‍വതിനെയും ഭേദചിന്തയില്ലാതെ കാണുക, ഉള്‍ക്കൊള്ളുക. പ്രകൃതിയില്‍ ഒന്ന് നല്ലത്, വേറൊന്നു ചീത്ത എന്നില്ല. മരമായാലും മേഘമായാലും മനുഷ്യനായാലും പ്രകൃതിയില്‍ വകഭേദമില്ല. സ്വന്തം ശരീരത്തെ, ശ്വാസത്തെ എങ്ങനെ സമീപിക്കുന്നുവോ, അതേ മനസ്ഥിതിയോടെ എല്ലാറ്റിനെയും സമീപിക്കുക. ജീവിതത്തിലെ സമസ്ത ഭാവങ്ങളെയും, പ്രപഞ്ചത്തിലെ സകല വസ്തുക്കളെയും ഭേദചിന്തയില്ലാതെ കാണാനാവുക, അതു തന്നെയാണ് അദ്ധ്യത്മീകത. അത് ഒരാള്‍ ഇനിയോരാള്‍ക്ക് പഠിപ്പിച്ചു കൊടുക്കേണ്ടതല്ല. ഓരോരുത്തരും സ്വയം അനുഭവിച്ചറിയേണ്ടതാണ്.
ഇത്തരത്തിലുള്ള മനോഭാവം സാധനകള്‍ വഴി സുസ്ഥിരമാക്കാന്‍ നമുക്കു കഴിയും.
ഈഷായോഗയുടെ വളരെ ലളിതമായ ഒരു സാധനയാണ് ‘ഇന്നര്‍ എന്‍ജിനിയറിങ്ങ്.’ (‘Inner Engineering’) ഓരോ വ്യക്തിക്കും അധിഷ്ഠിതമായ രീതിയിലാണ് ഈ സാധന രൂപകല്പന ചെയ്തിട്ടുള്ളത്. വ്യക്തിയില്‍ അധിഷ്ഠിതമായ ഏതൊരു പഠനത്തിനും അതിന് യോജിച്ച രീതിയിലുള്ള ഒരു പശ്ചാത്തലം വളരെ വളരെ അനിവാര്യമാണ്. നിങ്ങളുടെ സമയത്തില്‍ നിന്നും ചെറിയൊരു ഭാഗം അതിനായി ചിലവാക്കാന്‍ ആത്മാര്‍ത്ഥമായി തയ്യാറാവണം. നിങ്ങളുടെ ശ്രദ്ധ പൂര്‍ണമായും അതില്‍ മാത്രമായി പതിയേണ്ടതുണ്ട്. ഒരു ദിവസം വെറും ഇരുപത്തിയൊന്നു മിനിറ്റാണ് അതിനായി നിങ്ങള്‍ മാറ്റിവെക്കേണ്ടത്, അതായത് ഇരുപത്തിനാല് മണിക്കൂറില്‍, 1440 മിനിറ്റില്‍ വെറും ഇരുപത്തിയൊന്നു മിനിറ്റു നേരം. നല്ലൊരു ആദ്ധ്യാത്മിക അനുഭവത്തോടെ ദിവസമാരംഭിക്കുക. ശക്തവും ഫലപ്രദവുമായ ആ അനുഭവം ദിവസം മുഴുവന്‍ നിങ്ങളുടെ മനസ്സിനെ ശാന്തവും സന്തോഷപൂര്‍ണ്ണവുമാക്കി നിലനിര്‍ത്തുന്നു.
courtsy : mathrubhumi

NO COMMENTS

LEAVE A REPLY