ലോക‌്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ 282 സീറ്റുകളില്‍ വിധി തീരുമാനിക്കുന്നതില്‍ യുവാക്കള്‍ നിര്‍ണായകം.

175

ന്യൂഡല്‍ഹി : ലോക‌്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ 282 സീറ്റുകളില്‍ വിധി തീരുമാനിക്കുന്നതില്‍ യുവാക്കള്‍ നിര്‍ണായകം. 8.1 കോടി പുതിയ വോട്ടര്‍മാര്‍ വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തും. 2014നേക്കാള്‍ പുതിയ വോട്ടര്‍മാരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചെന്ന‌് തെരഞ്ഞെടുപ്പ‌ു കമീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ലോക‌്സഭയിലെ ഭൂരിപക്ഷം നേടാനുള്ള മാന്ത്രിക സംഖ്യയായ 272നും മുകളിലാണ‌് യുവാക്കളുടെ വോട്ട്‌ നിര്‍ണായകമാകുന്ന മണ്ഡലങ്ങളുടെ എണ്ണം. -പ്രാദേശിക–ദേശീയ വിഷയങ്ങള്‍ പരിഗണിക്കുന്ന തെരഞ്ഞെടുപ്പില്‍ യുവാക്കളുടെ തീരുമാനം വിധിയെ സ്വാധീനിക്കും. കേരളത്തിലെ 17 മണ്ഡലങ്ങളില്‍ മുന്‍ തെരഞ്ഞെടുപ്പിലെ ശരാശരി ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ പുതിയ വോട്ടര്‍മാരുണ്ട‌്. ഈ തെരഞ്ഞെടുപ്പില്‍ ഓരോ ലോക‌്സഭാ മണ്ഡലത്തിലും ശരാശരി 1.49 ലക്ഷം ആദ്യതവണ വോട്ടു ചെയ്യുന്നവര്‍ ഉണ്ടാകും.

2014ല്‍ 297 മണ്ഡലങ്ങളില്‍ ലഭിച്ച ശരാശരി ഭൂരിപക്ഷത്തിനു മുകളിലാണ‌് പുതിയ വോട്ടര്‍മാര്‍. 282 മണ്ഡലങ്ങളില്‍ 217ഉം 12 പ്രധാന സംസ്ഥാനങ്ങളിലാണ‌്. ബംഗാള്‍ (32), ബിഹാര്‍ (29), യുപി (24), കര്‍ണാടക (20), തമിഴ‌്നാട‌് (20), രാജസ്ഥാന്‍ (17), കേരളം (17), ജാര്‍ഖണ്ഡ‌് (13), ആന്ധ്ര (12), മഹാരാഷ‌്ട്ര (12), മധ്യപ്രദേശ‌് (11), അസം (10) തുടങ്ങിയ സംസ്ഥാനങ്ങളിലാണ‌് ഈ മണ്ഡലങ്ങള്‍. ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള യുപിയില്‍ ഓരോ മണ്ഡലത്തിലെയും ശരാശരി പുതിയ വോട്ടര്‍മാരുടെ എണ്ണം 1.15 ലക്ഷമാണ‌്. 2014ലെ ലോക‌്സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ ശരാശരി ഭൂരിപക്ഷം 1.86 ലക്ഷം വോട്ടുകളായിരുന്നു.

NO COMMENTS