ട്രോളിംഗ് നിരോധനവുമായി തൊഴിലാളികൾ സഹകരിക്കണം: മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ

53

സംസ്ഥാനത്ത് ഇന്ന് (09.06.2020) അർദ്ധരാത്രി മുതൽ ആരംഭിക്കുന്ന ട്രോളിംഗ് നിരോധനവുമായി മത്സ്യത്തൊഴിലാളി കളും ട്രേഡ് യൂണിയൻ-സന്നദ്ധ സംഘടനകളും സഹകരിക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.

സമുദ്ര മത്സ്യോല്പാദനം വർദ്ധനവിന്റെ പാതയിലാണ്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 2016-17 ൽ 4.88 ലക്ഷം മെട്രിക് ടണ്ണായിരുന്ന സമുദ്ര മത്സ്യോല്പാദനം 2019-20 ൽ 6.09 ലക്ഷമായി വർദ്ധിച്ചിട്ടുണ്ട്.
കടലിൽ പോയിട്ടുള്ള എല്ലാ ബോട്ടുകളും അർദ്ധരാത്രിക്ക് മുൻപ് കരയിൽ എത്തണം. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് മുൻപ് കേരള തീരം വിട്ട് പോകണം.

ട്രോളിംഗ് നിരോധനസമയത്തുള്ള പട്രോളിംഗിനും കടൽ സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി 20 സ്വകാര്യ ബോട്ടുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. സാഹചര്യങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് കൂടുതൽ ബോട്ടുകൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ഒരിക്കിയിട്ടുണ്ട്.

ഹാർബറുകളിലും ലാന്റിംഗ് സെന്ററുകളിലുമുള്ള പെട്രോൾ ബങ്കുകളുടെ പ്രവർത്തനം ഇന്ന് രാത്രി അവസാനിക്കും. ജൂൺ മാസം തന്നെ ട്രോളിംഗ് നിരോധന പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനും സംരക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും മറൈൻ ആംബുലൻസിന്റെ സേവനം ലഭ്യമാക്കും. നിർമ്മാണം പൂർത്തിയാക്കിയ മറൈൻ ആംബുലൻസ് കടലിൽ ഇറക്കുന്ന തിയതി ഉടൻ നിശ്ചയിക്കും.

ട്രോളിംഗ് നിരോധനകാലയളവിൽ വലിയ വള്ളങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണം. കടൽ ജൈവസന്തുലി താവസ്ഥ നിലനിൽക്കത്തക്ക രീതിയിൽ മണ്ണെണ്ണ ഉപയോഗിക്കുന്ന എഞ്ചിനുകളുടെ വലിപ്പം കുറച്ച് കൊണ്ടുവരാൻ മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണം.

ജില്ലാ ഭരണകൂടത്തിന്റെ ട്രോളിംഗ് നിരോധനം സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ വള്ളങ്ങളുമായി കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ കൃത്യമായി പാലിക്കണം. മൺസൂൺ ആരംഭിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ കണക്കിലെടുത്ത് മാത്രമേ കടലിൽ പോകാവൂ. ട്രോളിംഗ് നിരോധന കാലയളവിലുള്ള സമാശ്വാസ സഹായധന വിഹിതം സമയബന്ധിതമായി നൽകുന്നതിനുള്ള നടപടി ആരംഭിച്ചതായി മന്ത്രി അറിയിച്ചു.

NO COMMENTS