ഭോപ്പാല്‍: കാമുകി താമസിക്കുന്ന അപ്പാര്‍ട്മെന്‍റും 27 ലക്ഷം രൂപയും നല്‍കിയാല്‍ ഭര്‍ത്താവിനെ കാമുകിക്കൊപ്പം തന്നെ ജീവിക്കാന്‍ അനുവദിക്കാമെന്ന് ഭാര്യ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. എന്നാല്‍ ഭര്‍ത്താവിനെ ചുമ്മാ അങ്ങ് വിട്ടു നല്‍കിയതാണെന്ന് കരുതണ്ട. പണവും അപ്പാര്‍ട്മെന്‍റും ഉള്‍പ്പെടെ ഒന്നരക്കോടിയുടെ സ്വത്തുവകകള്‍ക്ക് പകരമായാണ് ഭാര്യ ഇത്തരമൊരു തീരുമാനം എടുത്തത്.
മാതാപിതാക്കളുടെ കലഹം സഹിക്കാന്‍ വയ്യാതെ ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത മകളാണ് കുടുംബകോടതിയെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ടുകൾ. തന്‍റെ പിതാവിന് ഓഫീസിലെ സഹപ്രവര്‍ത്തകയുമായി വിവാഹേതര ബന്ധമുണ്ട്. ഇതിന്‍റെ പേരില്‍ അമ്മയും അച്ഛനും വഴക്ക് പതിവായാതോടെ തനിക്കും സഹോദരിക്കും പഠിക്കാന്‍ പോലും സാധിക്കുന്നില്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. –
ഇതിന്‍റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കൗണ്‍സിലിംഗിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി സമന്‍സ് നല്‍കി. ഭര്‍ത്താവിന് ഓഫീസില്‍ തന്നെയുള്ള ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അവരുമായി ഒന്നിച്ച് കഴിയാനാണ് അയാള്‍ക്ക് താത്പ്പര്യമെന്നും കൗണ്‍സിലിംഗില്‍ വ്യക്തമായി. ഭാര്യയാകട്ടെ വിവാഹ മോചനത്തിന് തയ്യാറാകുന്നുമില്ല. നിരന്തരമായ കൗണ്‍സിലിംഗ് സെഷനുകള്‍ക്കൊടുവിലാണ് ദമ്ബതികള്‍ തമ്മില്‍ ഒരു ധാരണയിലെത്തിയത്.
കല്ല്യാണം കഴിഞ്ഞ് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തന്നെ സ്നേഹിക്കാന്‍ ആവാത്ത ഭര്‍ത്താവിനൊപ്പം ജീവിതം തുടരുന്നതില്‍ അര്‍ഥമില്ല എന്ന ചിന്തയും ആ സ്ത്രീയെക്കൊണ്ട് ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചു എന്നാണ് കൗണ്‍സിലര്‍ പറയുന്നത്.
ഭര്‍ത്താവുമായി ബന്ധമുള്ള സ്ത്രീ അവര്‍ താമസിക്കുന്ന അപ്പാര്‍ട്മെന്‍റും 27 ലക്ഷം രൂപയും നല്‍കിയാല്‍ വിവാഹമോചനത്തിന് തയ്യാറാകാമെന്ന് ഭാര്യ അറിയിക്കുകയായിരുന്നു. ഇതെല്ലാം കൂടി ഏകദേശം ഒന്നരക്കോടിയോളം വിലമതിക്കുന്നതാണ്. തന്‍റെ മക്കളുടെ വിദ്യാഭ്യാസത്തിനും മെച്ചപ്പെട്ട ഭാവിക്കും വേണ്ടിയാണ് ഇത്തരമൊരു ആവശ്യം എന്നാണ് യുവതി അറിയിച്ചത്.