സുരക്ഷിതവും കാര്യക്ഷമവുമായ ഹരിത ഗതാഗത സംവിധാനമാണ് വാട്ടർ മെട്രോ : മുഖ്യമന്ത്രി

23

തിരുവനന്തപുരം : എല്ലാവർക്കും പ്രാപ്യമായ സുരക്ഷിതവും കാര്യക്ഷമവുമായ ഹരിത ഗതാഗത സംവിധാനമാണ് വാട്ടർ മെട്രോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി വാട്ടർ മെട്രോ, ഇന്റഗ്രേറ്റഡ് അർബൻ വാട്ടർ റീജുവനേഷൻ ആന്റ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം, പുനരധിവസിപ്പിക്കുന്നവർക്കുള്ള ഭവന സമുച്ചയ നിർമ്മാണം, പനങ്കുറ്റി പാലം എന്നിവയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വാട്ടർ മെട്രോയുടെ സഞ്ചാരപാത കൊച്ചി ഇൻഫോ പാർക്കിലേക്കും സ്മാർട്ട് സിറ്റിയിലേക്കും നീട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം ഘട്ടത്തിലെ ദീർഘിപ്പിക്കൽ പൂർത്തിയാകുമ്പോൾ ഇൻഫോപാർക്കിലെയും സ്മാർട്ട് സിറ്റിയിലെയും ജീവനക്കാരുടെ യാത്ര സുഗമമാകും.
പരിസ്ഥിതി സന്തുലിതാവസ്ഥയിലൂടെ സുസ്ഥിര ഗതാഗതമെന്ന കാഴ്ചപ്പാടിന്റെ സാക്ഷാത്ക്കാരമാണ് വാട്ടർ മെട്രോ. സഞ്ചാരത്തിന് ഉപയോഗിക്കുന്ന എ.സി ബോട്ടുകൾ പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ ഫോസിൽ ഇന്ധനങ്ങൾ വഴിയുണ്ടാകുന്ന പാരിസ്ഥിതിക നാശം ഒഴിവാകും.
\
ഫ്ളോട്ടിംഗ് ജെട്ടികൾ ഉപയോഗിക്കുന്നതു വഴി രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹാർദ്ദ സംവിധാനമായി വാട്ടർ മെട്രോ മാറി. ആദ്യഘട്ടത്തിൽ കൊച്ചിയുടെ സമീപത്തെ 10 ദ്വീപുകളെയാണ് പദ്ധതിയുമായി ബന്ധിപ്പിക്കുന്നത്. ദ്വീപുകളെ നഗര ഹൃദയവുമായി ബന്ധിപ്പിക്കുന്നതിലൂടെ വിനോദ സഞ്ചാര മേഖലയിൽ വലിയ കുതിച്ച് ചാട്ടമാണ് ഉണ്ടാകുന്നത്. ഇതിലൂടെ ദ്വീപ് നിവാസികളുടെ ജീവിത തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി മെട്രോയിൽ ആകെ 78 ബോട്ടുകളും 38 ടെർമിനലുകളുമാണുള്ളത്. ആദ്യ ഘട്ടത്തിൽ 16 ടെർമിനലുകളാണ് നിർമിക്കുക. വൈറ്റിലയിലെയും കാക്കനാട്ടെയും ടെർമിനലുകളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

കൊച്ചിയിലെ ആറ് പ്രധാന കനാലുകളെ നഗരത്തെ ചുറ്റുന്ന നദികളിലേക്കുള്ള പ്രവേശനത്തിനായി ഉപയോഗയോഗ്യമാക്കുകയാണ് ഇന്റഗ്രേറ്റഡ് അർബൻ വാട്ടർ റീജുവനേഷൻ ആന്റ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 1528 കോടി രൂപ ചെലവിൽ 34.5 കിലോമീറ്റർ പാതയാണ് ഗതാഗത യോഗ്യമാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് പുനരധിവാസത്തിനായി നിർമ്മിക്കുന്ന ഭവന സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

പുനരധിവസിപ്പിക്കപ്പെടുന്നവർക്ക് സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കും. മനുഷ്യനെ കാണാതെയുള്ള വികസനമല്ല ജനങ്ങളെ ചേർത്ത് പിടിക്കുന്ന വികസനമാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
22 മാസം കൊണ്ട് പൂർത്തീകരിക്കാൻ ഉദ്ദേശിച്ച പനങ്കുറ്റി പാലം 15 മാസത്തിൽ പൂർത്തീകരിക്കാനായത് നിർമ്മാണത്തിന് ചുക്കാൻ പിടിച്ച കൊച്ചി മെട്രോയുടെ പ്രവർത്തന മികവും സർക്കാരിന്റെ ശ്രമഫലവും മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.

NO COMMENTS