വ്യാപാര്‍ 2017: ബിസിനസിലും ജീവിതത്തിലും പ്രചോദനം പകര്‍ന്ന് ബിജു വര്‍ഗീസ്

214

കൊച്ചി: വാണിജ്യതാത്പര്യത്തിനപ്പുറം ജീവിതത്തില്‍ പ്രചോദനം തരുന്ന വാക്കുകളാണ് വ്യാപാര്‍-2017 ല്‍ എരുമേലി മുക്കൂട്ടുതറക്കാരന്‍ ബിജു വര്‍ഗീസിന് പറയാനുള്ളത്. കാലിന് സ്വാധീനമില്ലാത്തവര്‍ക്ക് ഇടതുകൈ കൊണ്ട് കാറോടിക്കാനുള്ള സംവിധാനമാണ് സ്വന്തം സ്റ്റാളിലെ വീല്‍ ചെയറിലിരുന്ന് ബിജു തന്റെ സന്ദര്‍ശകര്‍ക്ക് പറഞ്ഞു കൊടുക്കുന്നത്. കാറിന്റെ ക്ലച്ച്, ആക്‌സിലറേറ്റര്‍, ബ്രേക്ക് എന്നിവ ഇടതു കൈയുടെ വിരലുകള്‍ കൊണ്ട് നിയന്ത്രിക്കാന്‍ സാധിക്കുന്ന ഉപകരണമാണ് ബിജുവിന്റെ കണ്ടു പിടുത്തം. 19 വര്‍ഷം മുമ്പ് കൊട്ടാരക്കര നടന്ന വാഹനാപകടത്തിലാണ് നട്ടെല്ലിന് ക്ഷതമേറ്റ് ബിജു കിടപ്പിലാകുന്നത്. എന്നാല്‍ തികച്ചും ഊര്‍ജസ്വലനായ ഈ യുവാവ് ജീവിതം വെറുതെ കളയാന്‍ തയ്യാറല്ലായിരുന്നു. കാലുകളുടെ സഹായമില്ലാതെ കാറോടിക്കാനുള്ള പരീക്ഷണങ്ങള്‍ തുടങ്ങുന്നതിങ്ങനെയാണ്.

പരീക്ഷണം 2003-ല്‍ വിജയം കണ്ടു. സ്വന്തമായി വാങ്ങിയ കാറില്‍ ഇത് ഘടിപ്പിച്ചു. അന്ന് തുടങ്ങിയ ഡ്രൈവിംഗ് ഇന്ന് അഞ്ചു ലക്ഷത്തിലധികം കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞു. പൂനയില്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ(എആര്‍എഐ) ടെസ്റ്റിനായി പോയതെല്ലാം ബിജു തനിയെ കാറോടിച്ചാണ്. ഇപ്പോഴുള്ള സ്വിഫ്റ്റ് കാര്‍ ബിജുവിന്റെ മൂന്നാമത്തെ വാഹനമാണ്. സംഗതി വളരെയെളുപ്പം. മൂന്ന് കേബിളുകളാണ് ബിജുവിന്റെ ഉപകരണത്തിലെ പ്രധാന ഭാഗങ്ങള്‍. കേവലം 15 മിനിട്ടു കൊണ്ട് ഇത് ഏതു വാഹനത്തിലും ഘടിപ്പിക്കാം. ഗിയറിന്റെ നോബ് മാറ്റി ഈ ഉപകരണത്തിന്റെ ഭാഗം ഘടിപ്പിച്ചാല്‍ പിന്നെ ക്ലച്ചും ആക്‌സിലറേറ്ററും ബ്രേക്കുമെല്ലാം പ്രവര്‍ത്തിപ്പിക്കാന്‍ ഇടതു കൈയുടെ വിരലുകള്‍ മതി. കേവലം അഞ്ചു സെക്കന്റ് കൊണ്ട് സാധാരണ ഡ്രൈവര്‍മാര്‍ക്ക് ഓടിക്കാവുന്ന വിധമാക്കാം.

ഇതുവരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരം വാഹനങ്ങളില്‍ ബിജുവിന്റെ ഡ്രൈവിംഗ് ഉപകരണം ഘടിപ്പിച്ചിട്ടുണ്ട്. 15,000 രൂപ മുതല്‍ 30,000 രൂപ വരെയാണ് ഇതിന്റെ ചെലവ്. മുക്കൂട്ടുതറയിലെ വീട്ടിനടുത്തുള്ള സ്വന്തം വര്‍ക്ക്‌ഷോപ്പില്‍ ബിജു തന്നെയാണ് ഈ ഉപകരണം ഉണ്ടാക്കുന്നത്. ഇന്ത്യയില്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (എആര്‍എഐ) വികലാംഗര്‍ക്കായുള്ള വാഹനത്തിന്റെ അംഗീകാരം രാജ്യത്താദ്യമായി ലഭിച്ചത് തനിക്കാണെന്ന് ബിജു പറയുന്നു. 2007 ലെ ദേശീയ ഇന്നൊവേഷന്‍ ഫൗണ്ടേഷന്റെ പുരസ്‌കാരം, ദേശീയ സാമൂഹ്യനീതി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ബിജുവിനെ തേടിയെത്തിയിട്ടുണ്ട്. വ്യാപാറിന്റെ ആദ്യ ദിനം തന്നെ നിരവധി പേരാണ് ബിജുവിന്റെ സ്റ്റാള്‍ സന്ദര്‍ശിക്കാനെത്തിയത്.

NO COMMENTS

LEAVE A REPLY