ഇന്ന് മുതൽ കൂടുതൽ സ്‌കൂളുകളിൽ വാക്സിനേഷൻ: മന്ത്രി വീണാ ജോർജ്

20

ഇന്ന് മുതൽ (വ്യാഴാഴ്ച) മുതൽ കൂടുതൽ സ്‌കൂളുകളിൽ വാക്സിനേഷൻ സെഷനുകൾ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആദ്യ ദിനത്തിൽ 125 സ്‌കൂളുകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. 500ൽ കൂടുതൽ വാക്സിനെടുക്കാനുള്ള കുട്ടികളുള്ള സ്‌കൂളുകളെ തിരഞ്ഞെടുത്താണ് വാക്സിനേഷൻ നടത്തുന്നത്. അത് പൂർത്തിയായതിനുശേഷം മറ്റു സ്‌കൂളുകളിൽ വാക്സിനേഷൻ സെഷനുകൾ ആലോചിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മണക്കാട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ വാക്സിനേഷൻ കേന്ദ്രം മന്ത്രി സന്ദർശിച്ചു.

മണക്കാട് സ്‌കൂളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. മൂവായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളാണ്. അറുന്നൂറോളം കുട്ടികളാണ് ഇനി വാക്സിനെടുക്കാനുള്ളത്. 200 ഓളം കുട്ടികൾ ബുധനാഴ്ച വാക്സിനെടുത്തു.

മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നാണ് സ്‌കൂളുകളിലെ വാക്സിനേഷൻ യാഥാർത്ഥ്യമാക്കിയത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് വാക്സിനേഷൻ നടത്തുന്നത്. ഡോക്ടറുടെയും സ്റ്റാഫ് നഴ്സിന്റേയും സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. ക്ലസ്റ്ററുകളായ സ്‌കൂളുകളിലെ വാക്സിനേഷൻ സ്‌കൂൾ തുറന്ന ശേഷമായി രിക്കും നടത്തുക. കോവിഡ് വന്ന കുട്ടികൾക്ക് മൂന്ന് മാസത്തിന് ശേഷം വാക്സിനെടുത്താൽ മതിയെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ബുധനാഴ്ച 27,087 കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. ഇതുവരെ ആകെ 57 ശതമാനം (8,668,721) കുട്ടികൾക്ക് വാക്സിൻ നൽകി.

NO COMMENTS