കേന്ദ്രസര്‍ക്കാരിന്‍റെ ജനദ്രോഹനടപടികള്‍ക്കെതിരെ കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 7 ന് രാജ്ഭവന്‍ മാര്‍ച്ച്: വി.എം. സുധീരന്‍

160

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ക്കെതിരെ കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 7 ന് (ബുധന്‍) രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്നതാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.
പഞ്ചായത്തീരാജിനെ തകര്‍ക്കുന്ന നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ പ്രാധാന്യവും പ്രസക്തിയുംകുറച്ച് ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴില്‍ ഒരു ചെറിയ വകുപ്പായി മാറ്റാനാണ് നീക്കം. രാജീവ് ഗാന്ധി പഞ്ചായത്ത് ശാക്തീകരണ്‍ അഭിയാന്‍, ബാക്ക്‌വേര്‍ഡ് റീജിയന്‍ ഗ്രാന്റ് ഫണ്ട് തുടങ്ങിയ പദ്ധതികള്‍ നിര്‍ത്താനാണ് നീക്കം.
രാജീവ് ഗാന്ധിയുടെ സ്വപ്നപദ്ധതിയായ പഞ്ചായത്തീരാജിനെ തകര്‍ക്കാനുള്ള കേന്ദ്രനീക്കം പ്രതിഷേധാര്‍ഹമാണ്.
ബി.ജെ.പി. ഭരണത്തിനു കീഴില്‍ രാജ്യവ്യാപകമായി നടക്കുന്ന ദളിത് പീഡനങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രതികരണത്തിന്റെ ഭാഗം കൂടിയാണ് രാജ്ഭവന്‍ മാര്‍ച്ച്.
കേന്ദ്രസര്‍ക്കാരിന്റെ റബര്‍, നാളികേരം, അടയ്ക്ക, ഏലം, കുരുമുളക് കര്‍ഷകരോടുള്ള കടുത്ത അവഗണന അംഗീകരിക്കാനാകില്ല. റബറിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി കേരളത്തില്‍ വന്നു നടത്തിയ പ്രഖ്യാപനങ്ങള്‍ കേവലം പാഴ്‌വാക്കായി.
മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ ക്വാട്ട വെട്ടിക്കുറച്ച നടപടി അംഗീകരിക്കാനാവില്ല. തീരദേശ മേഖലയെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ് നടത്തും.
അന്തര്‍ദേശീയ കമ്പോളത്തില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറഞ്ഞിട്ടും അതിന് ആനുപാതികമായി പെട്രോളിന്റെയും ഡീസലിന്റെയും വിയല കുറയ്ക്കാന്‍ തയ്യാറാകാതെ രാജ്യത്തെ വന്‍വിലകയറ്റത്തിലേക്ക് തള്ളിവിട്ട കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയത്തിനെതിരെയുള്ള ശക്തമായ ജനരോഷം രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രകടമാകുമെന്നും സുധീരന്‍ പറഞ്ഞു.
ജനദ്രോഹ നടപടികളില്‍ കേന്ദ്രത്തിന്റെ അതേശൈലി തന്നെയാണ് സംസ്ഥാന സര്‍ക്കാരും മുന്നോട്ട് നീക്കുന്നത്.
കേന്ദ്രസര്‍ക്കാരിന് പിന്നാലെ വിലക്കയറ്റത്തെ മൂര്‍ച്ചിപ്പിക്കുന്ന നടപടിയാണ് സംസ്ഥാനസര്‍ക്കാരിന്റേതും ധനകാര്യമന്ത്രി കൊണ്ടുവന്ന ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ അധികസാമ്പത്തികഭാരം ജനങ്ങള്‍ക്കുണ്ടാക്കും. മണ്ണെണ്ണവില വര്‍ദ്ധിപ്പിച്ചുള്ളതും ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്.
ഏകപക്ഷീയ രീതിയാണ് എല്‍.ഡി.എഫ് ഭരണം പോലീസില്‍ നിന്നും സി.പി.എം അല്ലാത്ത ആര്‍ക്കും നീതി കിട്ടാത്ത അവസ്ഥയാണുള്ളത്. ക്ഷേമ പെന്‍ഷനുകള്‍ സഹകരണസംഘം മുഖേന വിതരണം ചെയ്യുന്നത് രാഷ്ട്രീയവല്‍ക്കരണത്തിലൂടെയാണ്
പാഠപുസ്തകം പോലും വിദ്യാര്‍ത്ഥികള്‍ക്ക് സമയത്ത് എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. തങ്ങളിലര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വം ഫലപ്രദമായി നിറവേറ്റുന്നതില്‍ വീഴ്ച വരുത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും വിവാദങ്ങളുടെ പ്രഭവകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ഭരണം നേരെ ചൊവ്വേ നടത്തുന്നതിനു പകരം പൂക്കളത്തെച്ചൊല്ലിയും പ്രാര്‍ത്ഥനയെയും വിളക്കു കത്തിക്കുന്നതിനെയും കുറിച്ചും അനാവശ്യ വിവാദങ്ങള്‍ക്ക് തിരികൊളുത്തി ഭരണപരാജയത്തില്‍ നിന്നൂം ജനശ്രദ്ധ തിരിക്കാനാണ് ശ്രമം.
സംസ്ഥാന സര്‍ക്കാരിനെതിരെ യു.ഡി.എഫ്. നാളെ നടത്തുന്ന സമരം വമ്പിച്ച വിജയമാക്കുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ജനങ്ങളോടും സുധീരന്‍ അഭ്യര്‍ത്ഥിച്ചു.

NO COMMENTS

LEAVE A REPLY