ഇ-വിസ: തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ 2016-ല്‍ അരലക്ഷത്തിലേറെ പേരെത്തി

217

തിരുവനന്തപുരം: ഇ-വിസ ഉപയോഗിച്ച് തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ 2016ല്‍ എത്തിയത് അരലക്ഷത്തിലേറെ വിദേശ വിനോദസഞ്ചാരികള്‍. ഈ വിമാനത്താവളങ്ങളില്‍ 2015ല്‍ 71 രാജ്യങ്ങളില്‍ നിന്നായി 25,395 വിദേശ സഞ്ചാരികളാണ് എത്തിയിരുന്നത്. 2016ല്‍ ഇ-വിസ അനുവദിച്ചിരുന്ന രാജ്യങ്ങളുടെ എണ്ണം 125 ആക്കി വര്‍ദ്ധിപ്പിച്ചപ്പോള്‍ വിനോദസഞ്ചാരികളുടെ എണ്ണം 57,140 ആയി ഉയരുകയായിരുന്നു. 2015നെ അപേക്ഷിച്ച് 2016ല്‍ ഇ-വിസ പ്രയോജനപ്പെടുത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 125 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇ-വിസ സൗകര്യമുപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളത്തില്‍ 91 രാജ്യങ്ങളില്‍ നിന്നായി 16,848 പേരും കൊച്ചി വിമാനത്താവളത്തില്‍ 110 രാജ്യങ്ങളില്‍ നിന്നായി 40,292 പേരും എത്തിയിരുന്നു.

ഇ-വിസയുടെ സൗകര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ രാജ്യങ്ങളില്‍ പ്രചരണ പരിപാടികള്‍ നടത്താന്‍ കേരള ടൂറിസം പദ്ധതിയിടുന്നതായി കേരള ടൂറിസം ഡയറക്ടര്‍ ശ്രീ. യു. വി. ജോസ് പറഞ്ഞു. ഇത് കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇ-വിസ ഉപയോഗിച്ച് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത് യു.കെയില്‍നിന്നായിരുന്നു. ഇ-വിസ ഉപയോഗിച്ച് എത്തിയവരില്‍ യു.കെയില്‍ നിന്നുള്ള സന്ദര്‍ശകര്‍ 26.92 ശതമാനമാണ്. 11.99 ശതമാനവുമായി അമേരിക്ക, 8 ശതമാനവുമായി ജര്‍മ്മനി എന്നിവ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഫ്രാന്‍സ് (6.09 ശതമാനം), ഓസ്‌ട്രേലിയ (5.37 ശതമാനം), യു.എ.ഇ (5.02 ശതമാനം) എന്നീ രാജ്യക്കാരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഡിസംബറിലായിരുന്നു ഇ-വിസ സൗകര്യം പ്രയോജനപ്പെടുത്തിയവരില്‍ ഏറെയും. കുറവ് ജൂണിലും.

NO COMMENTS

LEAVE A REPLY