പുതുക്കിയ കോവിഡ് നിയന്ത്രണങ്ങളോട് വ്യാപാരികള്‍ സഹകരിക്കണം: ജില്ലാ കളക്ടര്‍

13

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള പുതുക്കിയ നിയന്ത്രണങ്ങളോട് വ്യാപാരികള്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ഉത്സവ കാലമായതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വ്യാപാരികള്‍ കര്‍ശ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളെക്കുറിച്ചു വിശദീകരിക്കാന്‍ ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുക യായിരുന്നു കളക്ടര്‍.

കടയുടെ ആകെ വിസ്തീര്‍ണവും 25 ചതുരശ്ര അടി വിസ്തീര്‍ണ ത്തില്‍ ഒരാള്‍ എന്ന ക്രമത്തില്‍ പരമാവധി എത്രപേരെ കടയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നും നിലവില്‍ എത്രപേരാണ് കടയില്‍ ഉള്ളതെന്നുമുള്ള വിവരവും കടയ്ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കണം. ഉപഭോക്താക്കള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മാസ്‌ക്ക് ധരിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തണം. ഉപഭോക്താവിന്റെ പേരും ഫോണ്‍നമ്പറും രജിസ്റ്ററില്‍ രേഖപ്പെടുത്തുക, തെര്‍മല്‍ സ്‌കാന്‍ മുഖേന ഊഷ്മാവ് പരിശോധിക്കുന്ന തുടങ്ങിയ നിലവിലെ നടപടികള്‍ തുടരണം.

ഉപഭോക്താവും ജീവനക്കാരും രണ്ട് ഡോസ് വാക്‌സിനോ അല്ലെങ്കില്‍ കുറഞ്ഞത് രണ്ടാഴ്ച മുന്‍പെങ്കിലും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുത്തവരോ, 72 മണിക്കൂറുകള്‍ക്കകം എടുത്തിട്ടുള്ള ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ, ഒരുമാസം മുന്‍പ് കോവിഡ് ബാധിച്ച് രോഗമുക്തരായവരോ ആയിരിക്കണം. കടകള്‍ക്കു മുന്‍പിലുള്ള ഉപഭോക്താക്കളുടെ തിരക്ക് നിയന്ത്രിക്കണം. ഇതിനാവശ്യമായ ജീവനക്കാരെ കടയുടമ നിയോഗിക്കണം. കടയുടമയും ജീവനക്കാരും കോവിഡ് വാക്‌സിന്‍ എടുത്തിട്ടുള്ളവരായിരിക്കണം.

നിര്‍ദേശങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകരുതെന്നും ഇവ കൃത്യമായി നടപ്പിലാക്കുന്നതിനു വേണ്ട നടപടികള്‍ എല്ലാ കടയുടമകളും സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ വ്യാപാരി വ്യവസായി പ്രതിനിധികളോട് പറഞ്ഞു. കടകളില്‍ ആകസ്മിക പരിശോധന നടത്തുമെന്നും ഇതില്‍ ഉപഭോക്താവിന്റെ കൈവശം രേഖകള്‍ ഇല്ലാത്തപക്ഷം അവരെ കടയില്‍ നിന്നും പുറത്താക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു. അതിനാല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ യാതൊരു വീഴ്ചയും വരുത്താന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.

ജില്ലാ പൊലീസ് മേധാവി(റൂറല്‍) പി.കെ. മധു, സബ് കളക്ടര്‍ എം.എസ്. മാധവിക്കുട്ടി, എ.ഡി.എം. ഇ.എം. സഫീര്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.കെ. വിനീത്, ഡി.സി.പി. മുഹമ്മദ് ആരിഫ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു, കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, വ്യാപാരി സംഘടനാ പ്രതിനിധികളായ സുധീരന്‍, വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS