നല്ല ഭക്ഷണം നാടിന്റെ അവകാശം ; ഇന്ന് 190 സ്ഥാപനങ്ങൾ പരിശോധിച്ചു

52

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 190 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 16 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 59 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 20 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 8 സാമ്പിളുകൾ പരിശോധന യ്ക്കയച്ചു. കഴിഞ്ഞ 10 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2373 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്ട്രേ ഷനോ ഇല്ലാത്ത 217 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 776 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 334 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 193 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.

ജ്യൂസ് കടകളിലെ പ്രത്യേക പരിശോധന ആരംഭിച്ചു. 199 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 4 ജ്യൂസ് കടയ്ക്കെതിരെ നടപടി സ്വീകരിച്ചു. 6 സർവയലൻസ് സാമ്പിൾ ശേഖരിച്ചു. 27 കടകൾക്ക് നോട്ടീസ് നൽകി. ഉപയോഗ ശൂന്യമായ 88 പാൽ പാക്കറ്റുകൾ, 16 കിലോഗ്രാം പഴങ്ങൾ, 5 കിലോഗ്രാം ഈന്തപ്പഴം, 12 കുപ്പി തേൻ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.

ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഇതുവരെ 6361 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4255 പരിശോധനകളിൽ 2296 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 90 പേർക്ക് നോട്ടീസ് നൽകി. ശർക്കരയിൽ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി 544 സ്ഥാപനങ്ങൾ പരിശോധിച്ചു. 5 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

NO COMMENTS