തൃശൂര്‍ പൂരം കൊടിയിറങ്ങി

196

തൃശൂര്‍: തൃശൂര്‍ പൂരത്തിന് സമാപനമായി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് പൂരാവേശം കൊടിയിറങ്ങിയത്. അടുത്ത കൊല്ലത്തെ പൂരം ഏപ്രില്‍ 25നാണ്. ശക്തന്റെ തട്ടകവാസികളുടെ പൂരമായിരുന്നു ഇന്നത്തേത്. രാവിലെ മണികണ്ഠനാല്‍ പരിസരത്തുനിന്നും പാറമേക്കാവിന്റെയും നായ്ക്കനാല്‍ പരിസരത്തുനിന്നും തിരുവമ്പാടിയുടെയും എഴുന്നെള്ളത്ത് ആരംഭിച്ചു. പതിനഞ്ചാനകളുടെ അകമ്പടിയോടെ മേള കുലപതികളായ പെരുവനം കുട്ടന്‍ മാരാരും കിഴക്കൂട്ട് അനിയന്‍ മാരാരും പ്രമാണികളായ മേളത്തോടെയായിരുന്നു എഴുന്നെള്ളത്ത്. വടക്കുന്നാഥന് മുന്നില്‍ മേളാരവത്തില്‍ കുടമാറ്റവും പിന്നെ ഉപചാരം ചൊല്ലലുമായി. ഇരു ഭഗവതിമാരും ശ്രീമൂല സ്ഥാനത്ത് നിലയുറപ്പിച്ച് അടുത്ത കൊല്ലം കാണാമെന്ന ഉറപ്പില്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തൊട്ടുപിന്നാലെ പകല്‍ വെടിക്കെട്ടും നടന്നു. തിരുവമ്പാടിയുടേതായിരുന്നു ആദ്യ ഊഴം. പാറമേക്കാവ് വെടിക്കെട്ട് പൂര്‍ത്തിയാക്കിയത് മൂന്നുമണിയോടെയാണ്. മനസ്സുനിറച്ച് പൂരപ്രേമികളുടെ മടക്കം. അടുത്ത കൊല്ലം ഏപ്രില്‍ 25നാണ് പൂരം.

NO COMMENTS

LEAVE A REPLY