ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിലുള്ളവരെ മാറ്റി പാർപ്പിക്കും – മുഖ്യമന്ത്രി

34

തിരുവനന്തപുരം : റെഡ് അലർട്ട് നിലനിൽക്കുന്ന ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിലുള്ളവരെ മുൻകരുതലിന്റെ ഭാഗമായി മാറ്റി താമസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നീലഗിരി കുന്നുകളിൽ അതിതീവ്ര മഴയുണ്ടാകുന്നത് വയനാട്, മലപ്പുറം ജില്ലയുടെ കിഴക്കൻ മേഖല, പാലക്കാട് ജില്ലയുടെ വടക്ക് കിഴക്കൻ മേഖല എന്നിവിടങ്ങളിൽ അപകടസാധ്യത വർധിപ്പിക്കും. ഇടുക്കി ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്നത് എറണാകുളം ജില്ലയെയും ബാധിക്കാ നിടയുണ്ട്.

കാലാവസ്ഥ മുന്നറിയിപ്പുകളെ ഗൗരവത്തിൽ കാണണം. ജില്ലാതല പ്രവചനമായതിനാൽ തങ്ങളുടെ പ്രദേശത്ത് നിലവിൽ മഴയില്ലെങ്കിൽ മുന്നറിയിപ്പിനെ അവഗണിക്കുന്ന രീതി നാട്ടിലുണ്ട്. പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നിട്ടില്ല. വൈദ്യുതി വകുപ്പിന്റെ പെരിങ്ങൽക്കുത്ത്, കല്ലാർകുട്ടി, ലോവർ പെരിയാർ എന്നീ അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് വിടുന്നുണ്ട്. മുൻകരുതലിന്റെ ഭാഗമായി ജലസേചന വകുപ്പിന്റെ ചില അണക്കെട്ടുകളിലും ജലം പുറത്തേക്കൊഴുക്കുന്നുണ്ട്.

മണിമലയാറിൽ മാത്രമാണ് വാണിങ് ലെവലിനോട് അടുത്തുള്ള ജലനിരപ്പ് ഉള്ളത്. എങ്കിലും നദികളിൽ പെട്ടെന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം ഒഴിവാക്കണം. കാറ്റ് വീശുന്നതിനാൽ മരങ്ങൾ വീണും പോസ്റ്റുകൾ വീണും അപകടങ്ങൾ ഉണ്ടാകാനിടയുണ്ട്. ഇത് ശ്രദ്ധിക്കേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തും.

ക്വാറന്റീനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതൽ അപകട സാധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലുതരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാനാണ് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുള്ളത്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുത്. ജലാശയങ്ങൾക്ക് സമീപം കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS