കേരള കോണ്‍ഗ്രസ് (എം ) പിളര്‍പ്പിന്റെ വിത്തു പാകി.

139

കോട്ടയം: പി.ജെ.ജോസഫിനെ ഒതുക്കുന്നതിന്റെ ഭാഗമായി ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരെ ഒപ്പം നിറുത്തി ചെയര്‍മാനാകാനുള്ള ജോസ് കെ. മാണിയുടെ ഗൂഢ നീക്കം കേരള കോണ്‍ഗ്രസ് (എം )ല്‍ പിളര്‍പ്പിന്റെ വിത്തു പാകി. ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടത് ജില്ലാ പ്രസിഡന്റുമാരല്ല പാര്‍ട്ടിയാണെന്ന് വ്യക്തമാക്കി ഇതിനെതിരെ രംഗത്തുവന്ന ജോസഫ്, മാണിയുടെ അസാന്നിദ്ധ്യത്തില്‍ പാര്‍ട്ടി ഭരണഘടന അനുസരിച്ച്‌ വര്‍ക്കിംഗ് ചെയര്‍മാനായ താനാണ് ചെയര്‍മാനാകേണ്ടതെന്ന് പ്രഖ്യാപിച്ചു. ജോസ്.കെ മാണി ചെയര്‍മാനാകുന്നതിലുള്ള വിയോജിപ്പും ജോസഫ് പ്രകടിപ്പിച്ചതോടെ മാണിഗ്രൂപ്പില്‍ ഭിന്നത രൂക്ഷമായി.

കെ.എം.മാണിയുടെ പിന്‍ഗാമിയായി ജോസ് കെ.മാണിയെ ചെയര്‍മാനാക്കണമെന്നു പാര്‍ട്ടിയുടെ ഒമ്ബതു ജില്ലാ പ്രസിഡന്റുമാര്‍ ഇന്നലെ ഡെപ്യൂട്ടി ലീഡര്‍ സി.എഫ് .തോമസിനെ കണ്ട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പാലായിലെ വീട്ടിലെത്തി ജോസ്.കെ മാണിക്കുള്ള പിന്തുണയും ഇവര്‍ അറിയിച്ചു.

ചെയര്‍മാന്‍ സ്ഥാനത്തിനൊപ്പം പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനവും മാണിഗ്രൂപ്പിന് കിട്ടണമെന്നാണ് ഇവരുടെ ആവശ്യം. പാര്‍ട്ടിയിലെ ഉന്നത സ്ഥാനങ്ങളുടെ പേരില്‍ പിളര്‍പ്പ് ഒഴിവാക്കാന്‍ അനുരഞ്ജന ചര്‍ച്ച നടക്കുന്നതിനിടയില്‍ ജില്ലാ പ്രസിഡന്റുമാരുടെ ഒന്നിച്ചുള്ള നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ച സി.എഫ്.തോമസ് പ്രശ്നം വഷളാക്കരുതെന്നാണ് നിര്‍ദ്ദേശിച്ചത്. അതേസമയം ചെയര്‍മാന്റെ കാര്യത്തില്‍ ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും തീരുമാനം വൈകില്ലെന്നുമാണ് ജോസ് കെ. മാണി അറിയിച്ചത്.

ജോസഫിന് ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നില്ലെങ്കില്‍ സി.എഫ് .തോമസിനെ ചെയര്‍മാനാക്കണമെന്നും ജോസഫിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കണമെന്നുമായിരുന്നു ജോസഫ് വിഭാഗത്തിന്റെ ആവശ്യം. മാണി വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കള്‍ ഈ ആവശ്യത്തോട് അനുഭാവം പ്രകടിച്ചു പാര്‍ട്ടി യോഗം വിളിക്കാന്‍ തീരുമാനിച്ചിരുന്നു. സി.എഫ്.തോമസ് ‘ന്യൂട്രല്‍ കളിക്കുന്ന’ സാഹചര്യത്തില്‍ പാര്‍ട്ടി നിയന്ത്രണം ജോസഫ് വിഭാഗത്തിന്റെ കൈയിലാകുമെന്നു മുന്‍കൂട്ടി കണ്ടാണ് ജോസ്.കെ മാണിക്കായി ജില്ലാ പ്രസിഡന്റുമാര്‍ അപ്രതീക്ഷിത നീക്കവുമായി രംഗത്തെത്തിയതെന്നാണ് വിവരം. ജോസഫ് പാര്‍ട്ടി വിട്ടുപോയാല്‍ കാര്യങ്ങള്‍ സുഗമമാക്കാമെന്ന പ്രതീക്ഷയിലാണ് അണിയറ നീക്കം.

ഇന്ന് തിരുവനന്തപുരത്ത് യു.ഡി.എഫ് യോഗത്തിനു ശേഷം പാര്‍ട്ടി സ്ഥാനങ്ങള്‍ സംബന്ധിച്ച്‌ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ സമവായ ചര്‍ച്ച തീരുമാനിച്ചിരുന്നു. ജോസഫ്, സി.എഫ്.തോമസ് എന്നിവരുടെ പേരുകള്‍ ഈ ചര്‍ച്ചയില്‍ ഉയര്‍ന്നുവരാതിരിക്കാനാണ് ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരെ ജോസ് കെ. മാണിക്കായി കൈപൊക്കാന്‍ ഇന്നലെ ഇറക്കിയത്.

‘ജോസ് കെ മാണി ചെയര്‍മാനാകണമെന്നോ ,സി.എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകണമെന്നോ നിര്‍ദ്ദേശമില്ല. സി.എഫ്. തോമസ് പാര്‍ട്ടി ചെയര്‍മാനാവുന്നതിനെ സ്വാഗതം ചെയ്യുന്നു. ജോസ്. കെ. മാണിക്ക് ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന് ജില്ലാ പ്രസിഡന്റുമാര്‍ ആവശ്യം ഉന്നയിച്ചുവെന്ന് വിശ്വസിക്കുന്നില്ല. ജില്ലാ പ്രസിഡന്റുമാരല്ല, പാര്‍ട്ടി നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. ഒരു വിഭാഗത്തിന് മാത്രം സ്ഥാനങ്ങള്‍ വേണമെന്ന നിര്‍ദ്ദേശം വരുമെന്നു തോന്നുന്നില്ല’.’പ്രതിച്ഛായ’യിലെ ലേഖനത്തില്‍ വന്ന കാര്യങ്ങള്‍ തെറ്റാണ്. ഇതേക്കുറിച്ച്‌ അന്വേഷിക്കും.

പി.ജെ.ജോസഫ് – വര്‍ക്കിംഗ് ചെയര്‍മാന്‍

‘സമവായത്തിലൂടെ പരിഹാരം കാണാനാണ് ശ്രമം. അതിനിടയില്‍ ഇത്തരം നീക്കങ്ങള്‍ ഉചിതമല്ല

സി.എഫ്.തോമസ് – ഡപ്യൂട്ടി ലീഡര്‍

ചെയര്‍മാന്‍ ആരാകണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി നേതൃത്വമാണ്. തീരുമാനം വൈകില്ല

ജോസ് കെ മാണി – വൈസ് ചെയര്‍മാന്‍

NO COMMENTS