എസ്.പി – ബി.എസ്.പി സഖ്യം കോണ്‍ഗ്രസിലേക്ക് ചായുന്നതായി സൂചന.

192

ലക്‌നൗ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശനം രാജ്യത്താകെ കോണ്‍ഗ്രസിന് പുതു ഊര്‍ജം പകര്‍ന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ എസ്.പി- ബി.എസ്.പി സഖ്യം കോണ്‍ഗ്രസിലേക്ക് ചായുന്നതായി സൂചന. കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന സമാജ്‌വാദി നേതാവ് അഖിലേഷ് യാദവിന്റെയും ബി.എസ്.പി നേതാവ് മായാവതിയുടെയും തീരുമാനം പുനഃപരിശോധിക്കാനൊരുങ്ങുകയാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രിയങ്ക ഗാന്ധിയുടെ വരവോടെ ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ കാലാവസ്ഥ മാറുകയാണെന്നും പാര്‍ട്ടിയുടെ സഖ്യതീരുമാനം പുനഃപരിശോധിച്ചേക്കുമെന്നും സമാജ്‌വാദി പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ബി.എസ്.പിയ്ക്കും സമാനമായ മനംമാറ്റം ഉണ്ടായതായാണ് വിവരം.

കോണ്‍ഗ്രസ് മായാവതിയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം. കോണ്‍ഗ്രസിന്റെ തീരുമാനങ്ങളില്‍ മായാവതി തൃപ്തയാണെങ്കില്‍ അഖിലേഷ് യാദവിന് കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മറ്റ് പ്രശ്നങ്ങളില്ലെന്ന് പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത സമാജ്‌വാദി നേതാവ് ഒരു ദേശീയ മാദ്ധ്യമത്തിനോട് പറഞ്ഞു.ചുരുങ്ങിയ സീറ്റുകളിലെങ്കിലും കോണ്‍ഗ്രസുമായി ധാരണയിലെത്താന്‍ ഇരു പാര്‍ട്ടികളും നീക്കം നടത്തുന്നതായാണ് സൂചന. 2009ല്‍ സംസ്ഥാനത്ത് എല്ലാ സീറ്റിലും മത്സരിച്ച കോണ്‍ഗ്രസ് 21 സീറ്റുകളില്‍ വിജയിച്ചിരുന്നു.

കോണ്‍ഗ്രസിന് മേല്‍ക്കൈയുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പി ഇതര വോട്ടുകള്‍ വിഭജിക്കാനുള്ള സാദ്ധ്യതകൂടി കണക്കിലെടുത്താണ് എസ്.പി-ബി.എസ്.പി സഖ്യത്തിന്റെ മഹാസഖ്യത്തിനുള്ള നീക്കം.നേരത്തെ അഖിലേഷ് യാദവിനോടും കോണ്‍ഗ്രസിനോടും തനിക്ക് ഏറെ ബഹുമാനമുണ്ടെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. അവര്‍ സമീപിച്ചാല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

NO COMMENTS