കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയും മുസ്ലീംലീഗ‌്–എസ‌്ഡിപിഐ രഹസ്യ ചര്‍ച്ച വെളിച്ചത്തായതും യുഡിഎഫിന്റെ രാഷ‌്ട്രീയ നീക്കത്തിന‌് കനത്ത തിരിച്ചടി.

164

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ചര്‍ച്ച ഡല്‍ഹിയില്‍ പുരോഗമിക്കുമ്ബോഴാണ‌് കൊണ്ടോട്ടിയില്‍ ലീഗ‌്–എസ‌്ഡിപിഐ നേതാക്കള്‍ രഹസ്യമായി ഒത്തുചേര്‍ന്നതിന്റെ തെളിവടക്കം പുറത്തുവന്നത‌്. മുസ്ലിംലീഗിനെ മാത്രമല്ല, യുഡിഎഫിനെയാകെ ഇത‌് പ്രതിരോധത്തിലാക്കി. ലീഗ‌്-എ-സ‌്ഡിപിഐ രഹസ്യ ചര്‍ച്ചയെകുറിച്ച‌് കോണ്‍ഗ്രസ‌് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരു വശത്ത‌് കോണ്‍ഗ്രസ‌് മൃദുഹിന്ദുത്വ സമീപനം പുലര്‍ത്തുമ്ബോഴാണ‌് തീവ്രവാദ സംഘടനയുമായി കൈകൊര്‍ത്ത ലീഗ‌് രാഷ‌്ട്രീയം.

എസ‌്ഡിപിഐയുമായി ഒരു ബന്ധവുമില്ലെന്ന‌് മുസ്ലിംലീഗ‌് ആവര്‍ത്തിച്ചു പറയുകയാണെങ്കിലും കൊണ്ടോട്ടിയില്‍ അടച്ചിട്ട മുറിയില്‍ എന്താണ‌് ചര്‍ച്ച ചെയ‌്തതെന്ന‌ ചോദ്യം കോണ്‍ഗ്രസിനെ വരുംനാളുകളില്‍ വേട്ടയാടും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയും മുസ്ലീംലീഗ‌്–എസ‌്ഡിപിഐ രഹസ്യ ചര്‍ച്ച വെളിച്ചത്തായതും യുഡിഎഫിന്റെ രാഷ‌്ട്രീയ നീക്കത്തിന‌് കനത്ത തിരിച്ചടിയായി. ഇടുക്കിയില്‍ സ്വതന്ത്രനായി രംഗപ്രവേശത്തിനൊരുങ്ങിയ പി ജെ ജോസഫ‌് തീര്‍ത്തും പെരുവഴിയിലാണ‌്. കോണ്‍ഗ്രസിന്റെ രാഷ‌്ട്രീയ തന്ത്രങ്ങള്‍ ഓരോന്നായി പാളുകയാണ‌്.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക ശനിയാഴ‌്ച പുറത്തുവരുമെന്ന‌ാണ‌് രമേശ‌് ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞത‌്. പട്ടിക അപൂര്‍ണ്ണമായിരിക്കുമെന്ന സൂചനയും ഇതിനകം പുറത്തുവന്നിട്ടുണ്ട്‌. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണോ എന്നതില്‍ പോലും തീര്‍പ്പായിട്ടില്ല. ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കാനില്ലെന്ന‌് ആവര്‍ത്തിച്ച‌് പറയുമ്ബോഴും ഇക്കാര്യത്തില്‍ അവസാന വാക്ക‌് രാഹുല്‍ ഗാന്ധിയുടേതാണ‌്. ഒരു സ്ഥാനാര്‍ഥിയെ പോലും പരസ്യമായി പ്രഖ്യാപിക്കാതെയാണ‌് കേരളത്തില്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് തുടക്കമിട്ടത‌്. സ്ഥാനാര്‍ഥിയെ തീരുമാനിക്കാതെ തെരഞ്ഞെടുപ്പ‌് പ്രചാരണം കേരളത്തില്‍ മുമ്ബെങ്ങും കേട്ടുകേള്‍വി പോലുമില്ല.

ഉമ്മന്‍ചാണ്ടിയെയും കെ സി വേണുഗോപാലിനെയും മുല്ലപ്പള്ളിയെയും മാറ്റി നിര്‍ത്തിയാല്‍ പകരം ആര‌് എന്നതാണ‌് കോണ്‍ഗ്രസിന‌് മുന്നിലുള്ള വെല്ലുവിളി. ആലപ്പുഴയിലെ സിറ്റിങ‌് എംപിയായ വേണുഗോപാല്‍ സുരക്ഷിത മണ്ഡലം തേടുകയാണ‌്. ഇടുക്കിയിലോ പത്തനംതിട്ടയിലോ ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന‌് കേരളത്തിലെ ചില നേതാക്കള്‍ കടുത്ത നിലപാട‌് എടുത്തിരിക്കുന്നു. ഹൈക്കമാന്‍ഡ‌് ഇതുവരെ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ചിട്ടില്ല. വടകര ഇനി ദുഷ്‌കരമാണെന്ന‌് മുല്ലപ്പള്ളിക്ക‌് നേരത്തേ തന്നെ ബോധ്യമായതാണ‌്.

കെപിസിസി പ്രസിഡന്റ‌് പദം കിട്ടിയതിനാല്‍ അത‌് പറഞ്ഞ‌് വടകരയില്‍ നിന്ന‌് തലയൂരാനുളള തന്ത്രമാണ‌് അദ്ദേഹം പുറത്തെടുത്തത‌്. പക്ഷെ വടകരയിലും , ആലപ്പുഴയിലും പകരം പേര‌് നിര്‍ദേശിക്കാന്‍ കഴിഞ്ഞിട്ടില്ല.കേരള കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കാനുള്ള പോംവഴി എന്ന നിലയ‌്ക്കാണ‌് പി ജെ ജോസഫിനെ ഇടുക്കിയില്‍ പൊതുസ്വതന്ത്രനായി അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ‌് നേതൃത്വത്തിലെ ഒരു വിഭാഗം ആലോചിച്ചത്‌. ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും വിശ്വസിച്ച‌് മാണിയുമായി ഏറ്റുമുട്ടിയ ജോസഫ‌് ഇപ്പോള്‍ പെരുവഴിയിലാണ‌്. കോണ്‍ഗ്രസ‌് പട്ടിക ശനിയാഴ‌്ച പുറത്തുവന്നശേഷം നിലപാട‌് പ്രഖ്യാപിക്കാനിരിക്കുകയാണ‌് ജോസഫ‌്. അത‌് എന്തായാലും മാണിക്കെതിരെ ജോസഫിനെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ‌് നടത്തിയ കളിക്ക‌് കനത്ത തിരിച്ചടിയാണ‌ിപ്പോള്‍ കിട്ടിയത‌്.

കേരള കോണ്‍ഗ്രസ‌് പിളര്‍ത്തി വരുന്ന ജോസഫിന‌് പരവതാനി വിരിക്കുന്നതില്‍ കെ എം മാണിയും മകനും കടുത്ത അമര്‍ഷം കോണ്‍ഗ്രസ‌് നേതൃത്വത്തെ അറിയിച്ചു. ഇത‌് കൂടി കണക്കിലെടുത്താണ‌് ഇടുക്കിയില്‍ ജോസഫിന്റെ പേര‌് വെട്ടിയത‌്. സ്ഥാനാര്‍ഥിയാകാനുള്ള സന്നദ്ധത അറിയിച്ച‌് രംഗത്ത‌് വന്ന പി ജെ ജോസഫിന‌് മുന്നില്‍ വഴിയടഞ്ഞുവെന്ന‌് ഉറപ്പായി. പി ജെ ജോസഫിനെ തലോടി മാണിയെ കൂടുതല്‍ ക്രുദ്ധനാക്കാന്‍ തല്‍ക്കാലം കോണ്‍ഗ്രസ‌് മുതിരില്ല. മുന്നണി വിടില്ലെന്ന‌ ജോസഫിന്റെ ഉറപ്പ‌് എത്രത്തോളം നിലനില്‍ക്കുമെന്ന കാര്യത്തിലും കോണ്‍ഗ്രസിന‌് ആശങ്കയുണ്ട‌്.

NO COMMENTS