ലൈഫ് പദ്ധതിയിൽ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും ഭവനം നൽകും – ലൈഫ് മിഷൻ

337

തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധതി പ്രകാരം 2017 ൽ കുടുംബശ്രീ മുഖേന നടത്തിയ സർവേയിൽ കണ്ടെത്തിയ ഭൂരഹിത ഭവനരഹിതരായിട്ടുളള 3,37,416 ഗുണഭോക്താക്കളിൽ ലൈഫ് മാനദണ്ഡ പ്രകാരം അർഹരായി കണ്ടെത്തുന്ന മുഴുവൻ പേർക്കും ഭവനസമുച്ചയം വഴി ഭവനം നൽകുമെന്ന് ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. രേഖകളുടെ അടിസ്ഥാനത്തിലുളള അർഹതാപരിശോധന സെപ്റ്റംബർ 30 ഓടെ പൂർത്തീകരിക്കും.

ഭൂരഹിത ഭവനരഹിതരായ ഗുണഭോക്താക്കളെ പുനരധിവസിപ്പിക്കുവാൻ ഭവനസമുച്ചയങ്ങൾ നിർമിച്ച് നൽകുന്നതിനായി എല്ലാ ജില്ലകളിലും വിവിധ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുളള 300 ഓളം സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ആദ്യഘട്ടമായി 85 സ്ഥലങ്ങളിലാണ് ഈ വർഷം ഭവനസമുച്ചയങ്ങളുടെ നിർമ്മാണം ആരംഭിക്കുന്നത്.

ഇതിനായുളള ഭുമി അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഈ ഭവന സമുച്ചയങ്ങളിൽ 7500 ഓളം കുടുംബങ്ങളെ താമസിപ്പിക്കുവാൻ കഴിയും. ബാക്കി ലഭ്യമാക്കിയിട്ടുളള സ്ഥലത്തും കൂടുതലായി ഭുമി കണ്ടെത്തി അവിടെയും ഭവനസമുച്ചയങ്ങൾ നിർമ്മിച്ച് ബാക്കിയുളള അർഹരായ മുഴുവൻ ഭൂരഹിത ഭവനഹരിത കുടുംബങ്ങൾക്കും ഭവനം ലഭ്യമാക്കുന്നതിനുളള നടപടികൾ പുരോഗമിക്കുന്നു.

ലൈഫ് മിഷൻ മാനദണ്ഡപ്രകാരം കണ്ടെത്തിയ സംസ്ഥാനത്തെ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും 2021 ഓടുകൂടി ഭവനം ലഭ്യമാക്കുന്നതിനുളള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിച്ചുവരികയാണ്. ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ട കുടുബത്തിന് ഒരു വീട് എന്നതാണ് ലൈഫ് ഭവന പദ്ധതിയുടെ അടിസ്ഥാന മാനദണ്ഡം. ഇത്തരത്തിൽ ഭൂമിയുളള ഭവനരഹിതരായി 2017 ൽ കുടുംബശ്രീ മുഖേന നടത്തിയ സർവേയിൽ 1,73,585 ഗുണഭോക്താക്കളെ കണ്ടെത്തി. ഇതിൽ മാനദണ്ഡപ്രകാരമുളള പരിശോധനയിൽ 31,393 ഗുണഭോക്താക്കളുടെ റേഷൻകാർഡിൽ ഉൾപ്പെട്ട കുടുംബാംഗങ്ങൾക്ക് സ്വന്തമായി വീടുളളതായും കണ്ടെത്തിയിട്ടുണ്ട്.

മാനദണ്ഡപ്രകാരം അർഹരായ 97,911 ഭൂമിയുളള ഭവന രഹിതരിൽ 88,794 ഗുണഭോക്താക്കൾ ഭവനനിർമാണം ആരംഭിക്കുകയും, 38,185 പേർ ഭവന നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഡിസംബറോടെ ബാക്കിയുളള മുഴുവൻ ഗുണഭോക്താക്കളുടെയും വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിനാണ് മിഷൻ ലക്ഷ്യമിട്ടിട്ടുളളത്. ഈ വിഷയങ്ങൾ സംബന്ധിച്ച് ലൈഫ് മിഷനിൽ ലഭിച്ച വിവരാവകാശ നിയമപ്രകാരമുളള അപേക്ഷയിൻമേൽ നൽകിയ മറുപടി തെറ്റായി വ്യാഖ്യാനിച്ച് സമൂഹമാധ്യമങ്ങളിലും മറ്റു മാധ്യമങ്ങളിലും പ്രചരിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.

NO COMMENTS