ശ്രീറാം വെങ്കിട്ടരാമന്റെയും വഫാ ഫിറോസിന്റെയും ലൈസന്‍സുകൾ ഇന്ന് റദ്ദാക്കും.

170

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെയും വഫാ ഫിറോസിന്റെ ലൈസന്‍സും ഇന്ന് റദ്ദാക്കും. ശ്രീരാമിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി വൈകുന്നെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ലെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ഇതുവരെ നേരിട്ട് നോട്ടിസ് കൈപ്പറ്റിയിട്ടില്ലന്നുമാണു വിശദീകരണം. അപകടമുണ്ടാക്കിയ വാഹനം പരിശോധിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതു വൈകിയതുകൊണ്ടാണു നടപടികള്‍ നീളുന്നതെന്നും ഉദ്യോഗസ്ഥര്‍ വാദിച്ചിരുന്നു.

തുടര്‍ച്ചയായ നിയമലംഘനം ഉണ്ടെങ്കില്‍ മാത്രമേ ലൈസന്‍സ് റദ്ദാക്കാനാകൂവെന്നയിരുന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ നിലപാട്. ഇത് ഒറ്റപ്പെട്ട സംഭവമായതിനാല്‍ ശ്രീറാമിന്റ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനേ പറ്റൂ. സസ്‌പെന്‍ഡ് ചെയ്യണമെങ്കില്‍ ശ്രീറാമിന്റ വാദം കൂടി കേള്‍ക്കണം. ഇതിനായി നോട്ടിസ് നല്‍കിയെങ്കിലും പഴ്‌സണല്‍ സ്റ്റാഫ് എന്ന പേരില്‍ മറ്റൊരാളാണ് കൈപ്പറ്റിയത്. അതിനു മറുപടി കിട്ടിയിട്ടില്ല. തരുന്നില്ലെങ്കില്‍ വീണ്ടും നോട്ടിസ് നല്‍കും. വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ല. വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് പോയെങ്കിലും കാണാനായില്ലെന്നും വകുപ്പ് വ്യക്തമാക്കിയിരുന്നു.

അതേസമയം കേസുമായി ബന്ധപ്പെട്ട് രക്തപരിശോധ വൈകിയതില്‍ വിചിത്ര വാദവുമായി പൊലീസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജനറല്‍ ആശുപത്രിയിലെ ഡോക്ടറേയും പരാതിക്കാരനെയും പഴിചാരിയാണ് പൊലീസ് റിപ്പോര്‍ട്ട്. രക്തപരിശോധന നടത്താന്‍ ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടും ഡോക്ടര്‍ തയ്യാറായില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് പരാതിക്കാരന്‍ തര്‍ക്കിച്ചത് മൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം പറയുന്നത്.

NO COMMENTS