തിരുവനന്തപുരം വിമാനത്താവളത്തിൻറെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കുന്നതിനുള്ള എതിര്‍പ്പ് – രേഖാമൂലം സംസ്ഥാന സര്‍ക്കാർ പ്രധാനമന്ത്രിയെ അറിയിച്ചു.

161

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിൻറെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള നീക്കത്തിനെതിരെ നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാരിനുള്ള എതിര്‍പ്പ് അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു നടന്ന കൂടിക്കാഴ്ചയില്‍ എതിര്‍പ്പ് രേഖാമൂലം പ്രധാനമന്ത്രിയെ അറിയിച്ചു.

വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്നുള്ള സംസ്ഥാനത്തിന്റെ ആവശ്യവും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. രാവിലെ 10 മണി മുതല്‍ 15 മിനിട്ടായിരുന്നു കൂടിക്കാഴ്ച. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം അടക്കമുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രിയുമായി പിണറായി സംസാരിച്ചു. മന്ത്രി ജി സുധാകരനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

പ്രളയത്തിനു ശേഷം കേരളത്തിന് ലഭിച്ച സാമ്പത്തിക സഹായം സംബന്ധിച്ച്‌ കേരളത്തിനുള്ള അതൃപ്തിയും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. പുനര്‍നിര്‍മാണത്തിനായി ആവശ്യമായ കേന്ദ്ര സഹായത്തെക്കുറിച്ചുള്ള അഭ്യര്‍ഥനയും കേരളം നല്‍കിയ നിവേദനത്തിലുണ്ട്.ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ആശങ്കകളും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായും മുഖ്യമന്ത്രിയും മന്ത്രി ജി. സുധാകരനും 12 മണിക്ക് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

നരേന്ദ്ര മോദി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കാണുന്നത്. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല.

NO COMMENTS