സർക്കാർ ശ്രമിക്കുന്നത് ലോകോത്തര മാലിന്യനിർമാർജന സംവിധാനങ്ങളൊരുക്കാൻ- മുഖ്യമന്ത്രി പിണറായി വിജയൻ

145

ലോകോത്തര മാലിന്യനിർമാർജന സംവിധാനങ്ങളൊരുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാലിന്യ നിർമാർജനത്തിൽ ഉത്പാദകനുള്ള തുടർ ഉത്തരവാദിത്തം സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ-മാലിന്യങ്ങളുടെ സംസ്‌കരണത്തിനു പുത്തൻ സംരംഭങ്ങളുമായി വ്യവസായ പാർക്കുകളിലേക്ക് കടന്നുവരാൻ സംരംഭകർ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാലിന്യത്തിൽനിന്ന് ഊർജമുത്പാദിപ്പിക്കുന്ന ഏഴു പ്ലാൻറുകൾ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി സ്ഥാപിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. കൂടാതെ, കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാൻറുകളും സ്ഥാപിക്കും. വിദേശസന്ദർശനത്തിനിടെ ആധുനിക മാലിന്യ സംസ്‌കരണ പ്ലാൻറുകളുടെ പ്രവർത്തനം നേരിട്ടുകണ്ട് മനസിലാക്കാനായിരുന്നു. അത്തരത്തിൽ ലോകോത്തര നിലവാരമുള്ള ശാസ്ത്രീയ മാലിന്യ സംസ്‌കരണ സംവിധാനങ്ങളൊരുക്കുകയാണ് ലക്ഷ്യം.

ഉത്പന്നങ്ങളുടെ സംസ്‌കരണം വരെ ഉത്പാദകർക്ക് കൂടി ഉത്തരവാദിത്തമുണ്ടാകുകയെന്ന ആശയം മികച്ചതാണ്. ഉത്പന്നങ്ങളുടെ പാക്കേജിംഗിൽ പ്ലാസ്റ്റിക്, ലോഹം ഉൾപ്പെടെയുള്ളവയുടെ നിരവധി വസ്തുക്കൾ വരുന്നുണ്ട്. ഉത്പാദകർക്ക് തന്നെ ഇവ തിരിച്ചുശേഖരിച്ച് പുനഃചംക്രമണം ചെയ്ത് ഉപയോഗിക്കാവുന്നതാണ്. അത് പ്രായോഗികമല്ലെങ്കിൽ മാലിന്യസംസ്‌കരണത്തിനുള്ള ചെലവ് വഹിക്കേണ്ടതും അവരുടെ ഉത്തരവാദിത്തമാണ്. നിലവിൽ ഉപഭോക്താക്കളാണ് ഈ ചെലവുകൾ വഹിക്കേണ്ടിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ മേയർ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് മുഖ്യപ്രഭാഷണം നടത്തി. തദ്ദേശസ്വയംഭരണ അഡീ. ചീഫ് സെക്രട്ടറി ടി.കെ. ജോസ് ആശംസയർപ്പിച്ചു. പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് സ്വാഗതവും മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ അജിത് ഹരിദാസ് നന്ദിയും പറഞ്ഞു.

യുണൈറ്റഡ് നേഷൻസ് ഡെവലപ്മെൻറ് പ്രോഗ്രാം, സെൻറർ ഫോർ സയൻസ് ആൻറ് എൻവയോൺമെൻറ്, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്, വിവിധ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, വ്യവസായ സ്ഥാപനങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ സെമിനാറിൽ വിവിധ സെഷനുകളിൽ വിഷയാവതരണം നടത്തി.

NO COMMENTS