പുനര്‍നിര്‍മാണം ഏറ്റെടുത്ത സര്‍ക്കാര്‍ – ഇതുവരെ നിര്‍മിച്ചു നല്‍കിയത‌്- 1390 വീട‌്. അറ്റകുറ്റപ്പണികള്‍ക്കായി 1272 കോടി വിതരണം ചെയ‌്തു

134

തിരുവനന്തപുരം : നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം വിതച്ച സര്‍വനാശത്തിനു മുന്നില്‍ പകച്ചുനില്‍ക്കാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നേരിട്ട‌് ഏറ്റെടുത്ത സര്‍ക്കാര്‍ പ്രളയജലമൊഴിഞ്ഞപ്പോള്‍ ഒട്ടും വൈകാതെ വീടുനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വീട‌് നഷ്ടപ്പെട്ടവര്‍ക്ക‌് നാലു ലക്ഷവും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക‌് പത്തുലക്ഷവും അനുവദിച്ചാണ‌് നിര്‍മാണം തുടങ്ങിയത‌്. പുനര്‍നിര്‍മാണം ഏറ്റെടുത്ത സര്‍ക്കാര്‍ ഇതുവരെ നിര്‍മിച്ചുനല്‍കിയത‌് 1390 വീട‌്. ഇതില്‍ 634 വീട‌് സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ചാണ‌് നിര്‍മിച്ചത‌്. സഹകരണവകുപ്പിന്റെ കെയര്‍ ഹോം പദ്ധതി പ്രകാരം 539 ഉം, സ‌്പോണ്‍സര്‍മാര്‍ 217 വീടും ഇതിനകം നിര്‍മിച്ചു. പ്രളയത്തില്‍ 14,057 വീടാണ‌് പൂര്‍ണമായി തകര്‍ന്നത‌്.

അറ്റകുറ്റപ്പണികള്‍ക്കായി 1272 കോടി വിതരണം ചെയ‌്തു .സര്‍ക്കാര്‍ 1390 വീട‌് പൂര്‍ത്തിയാക്കിയതിനു പുറമെ 11,448 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ‌്. ഇതില്‍ സര്‍ക്കാരിന്റെ 8844 വീടുണ്ട‌് . കെയര്‍ പദ്ധതിയില്‍ 1879ഉം സ‌്പോണ്‍സര്‍മാരുടെ 765 വീടും. ഇവയില്‍ 2572 എണ്ണത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ‌്.

പുറമ്ബോക്ക‌് നിവാസികളായ 1100 പേര്‍ക്കാണ‌് സ്ഥലം കണ്ടെത്തി വീട‌് നിര്‍മിച്ചുനല്‍കുക. 1028 പേര്‍ക്ക‌് സ്ഥലം കണ്ടെത്തി വീട‌് നിര്‍മാണം പുരോഗമിക്കുകയാണ‌്. കേടുപാടു പറ്റിയ വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 2,39,254 പേര്‍ക്കായി സര്‍ക്കാര്‍ ഇതുവരെ 1272 കോടി വിതരണം ചെയ്തു. 15 ശതമാനം കേടുപറ്റിയ വീടുകള്‍ക്ക‌് 122 കോടി, 30 ശതമാനത്തില്‍ താഴെ 441 കോടിയും 60 ശതമാനത്തില്‍ താഴെ 379 കോടിയും 75 ശതമാനത്തില്‍ താഴെ 328 കോടിയുമാണ‌് ഇതുവരെ നല്‍കിയത‌്. ആകെ 2,66,533 വീടിനാണ‌് കേടുപാടുകള്‍ സംഭവിച്ചത‌്.

സഹകരണവകുപ്പ് നടപ്പാക്കുന്ന കെയര്‍ഹോം പദ്ധതിപ്രകാരം രണ്ട‌് ഘട്ടത്തിലായി 539 വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി. കൂടാതെ, 162 വീടിന്റെ പണി പൂര്‍ത്തിയായെങ്കിലും തെരഞ്ഞെടുപ്പ‌് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണ‌് താക്കോല്‍ കൈമാറാത്തത‌്. ഇതുകൂടാതെ 1879 വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി തറക്കല്ലിടീല്‍ നടത്തിയിട്ടുണ്ട്. 185 വീടിന്റെ ലിന്റലും 756 വീടിന്റെ കോണ്‍ക്രീറ്റ‌് നിര്‍മാണവും പൂര്‍ത്തിയാക്കി. 2000 വീട‌് നിര്‍മിക്കാനാണ‌് സഹകരണവകുപ്പ‌് തീരുമാനിച്ചത‌്.

NO COMMENTS