കൊറോണ വൈറസ് ബാധ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 96 പേര്‍.

120

കാസറകോട് : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ 92 പേരും മറ്റു രാജ്യങ്ങളില്‍ നിന്നെ ത്തിയ നാല് പേരും ഉള്‍പ്പെടെ 96 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 92 പേര്‍ വീടുകളിലും രണ്ടു പേര്‍ വീതം കാസര്‍കോട് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 19 പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്.

14 പേരുടെ പരിശോധനാ ഫലം ലഭിച്ചതില്‍ ഒരാളുടെ ഫലം മാത്രമാണ് പോസിറ്റീവ് ആയിട്ടുള്ളത്. പോസിറ്റീവായ രോഗി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗിയുടെ നില തൃപ്തികരമാണ്. പുതുതായി ഒരാളുടെയും ഫലം പോസ്റ്റീവ് ആയിട്ടില്ലെങ്കിലും ജില്ലയില്‍ രോഗ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളും അതീവ ജാഗ്രതയും തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിവിധ ഉപസമിതികള്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും കൊറോണ വൈറസ് ബാധയെക്കുറിച്ച് പഠിക്കുന്നതിനും കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോക്ടര്‍ ലൈലയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധ സംഘം ജില്ലാ ആശുപത്രിയിലുള്ള കൊറോണ പോസിറ്റീവായ രോഗിയെ സന്ദര്‍ശിച്ചു.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലും സന്ദര്‍ശനം നടത്തി. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വേണ്ടി ഐ.എം.എ നടത്തുന്ന പരിശീലന പരിപാടിയിലും സംഘം പങ്കെടുത്തു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാധനസാമഗ്രികള്‍ എല്ലാ ആശുപത്രികളിലും എത്തിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. ജില്ലാ-ജനറല്‍ ആശുപത്രികളില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് കാഞ്ഞങ്ങട് സബ് കളക്ടറുടെ കാര്യാലയത്തില്‍ ചേര്‍ന്ന കൊറോണ വൈറസ് പ്രതിരോധ കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി. വ്യാജ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സബ് കളക്ടര്‍ അരുണ്‍ കെ. വിജയന്‍ അറിയിച്ചു.

അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ മോട്ടോര്‍ വാഹന പരിശോധന ശക്തമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ചൈനയില്‍ നിന്നും മറ്റു കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കു വരുന്നവരെ കണ്ടെത്തി കണ്‍ട്രോള്‍ റൂമില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടിയാണ് ഈ പരിശോധന. ഹോട്ടലുകളില്‍ കൈ കഴുകുന്നതിനായി ലിക്വിഡ് സോപ്പ് ഉപയോഗിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. എല്ലാ വിദ്യാലയങ്ങളിലും കൈ കഴുകുന്ന ശീലം പ്രചരിപ്പിക്കുന്നതിനായുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിത പ്പെടുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബോധവത്ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്. പ്രത്യേക മീഡിയാ സര്‍വയലന്‍സ് ടീമിനെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.

സബ് കളക്ടര്‍ അരുണ്‍ കെ. വിജയന്റെ അദ്ധ്യക്ഷതയില്‍ കാഞ്ഞങ്ങാട് ചേര്‍ന്ന അവലോകന യോഗത്തില്‍ എ.ഡി.എം എന്‍. ദേവി ദാസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോക്ടര്‍ രാമദാസ് എ.വി, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോക്ടര്‍ മനോജ് എ.ടി, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ രാമന്‍ സ്വാതി വാമന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ലോകാരോഗ്യ സംഘടനാ നീരീക്ഷകന്‍ ഡോ ദീനദയാലന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സയന എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS