ബദിയടുക്ക എക്‌സൈസ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

27

കാസറഗോഡ് :ബദിയഡുക്ക എക്‌സൈസ് റെയിഞ്ച് ഓഫീസ് ഇനി കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെ കെ ശൈലജ ടീച്ചര്‍, ഇ പി ജയരാജന്‍, എം എം മണി മുഖ്യാതിഥികളായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, എക്സൈസ് കമ്മീഷണര്‍ എസ് ആനന്ദകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണ ഭട്ട്, പഞ്ചായത്ത് അംഗം ബി ശാന്ത, അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ഡി രാജീവ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വിനോദ് ബി നായര്‍, അസിസ്റ്റന്‍ എക്സൈസ് കമീഷണര്‍മാര്‍മാരായ ഡി ബാലകൃഷ്ണന്‍, ടി കെ അഷ്റഫ്, എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് സതീഷ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍, അസോസിയേഷന്‍ ഭാരവാഹികള്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

ബദിയഡുക്ക നഗരത്തില്‍ വകുപ്പിന്റെ സ്വന്തം സ്ഥലത്താണ് കൂടുതല്‍ സൗകര്യ ങ്ങളോടെ പുതിയ കെട്ടിടം ഒരുങ്ങിയത്. നിലവില്‍ മുള്ളേരിയയില്‍ വാടക കെട്ടിടത്തിലാണ് എക്‌സൈസിന്റെ റെയിഞ്ച് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ബദിയഡുക്കയില്‍ വകുപ്പിന്റെ കീഴിലുള്ള 25 സെന്റ് ഭൂമിയിലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. 4542 ചതുരശ്ര അടിയിലുള്ള ഇരുനില കെട്ടിടത്തിന് ഒരു കോടി രൂപയോളം ചെലവായി. 2018 ജൂണില്‍ വകുപ്പ് മന്ത്രിയാണ് ഓഫീസിന് തറക്കല്ലിട്ടത്. ഓഫീസ് റൂം, ഇന്‍സ്‌പെക്ടര്‍ റൂം, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ റൂം, സെല്‍, വനിതാ വിഭാഗത്തിനുള്ള മുറി, സ്റ്റാഫ് റെസ്റ്റ് റൂം, തെളിവുകള്‍ സൂക്ഷിക്കുന്ന മുറി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

എല്ലാ എക്‌സൈസ് ഓഫീസുകള്‍ക്കും സ്വന്തമായി കെട്ടിടം നിര്‍മിക്കുക എന്ന പദ്ധതിയുടെ ഭാഗമായി ബദിയഡുക്ക, കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍, ഇടുക്കിയിലെ തങ്കമണി റെയിഞ്ച് ഓഫീസുകള്‍ക്കും ഉടുമ്പന്‍ചോല സര്‍ക്കിള്‍ ഓഫീസിനും വേണ്ടി നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

NO COMMENTS