നിയമസഭ ബജറ്റ് സമ്മേളനം തുടങ്ങി

165

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങി.’പ്രിയപ്പെട്ട സാമാജികരേ എല്ലാവര്‍ക്കും എന്‍റെ നമസ്കാരം’ എന്ന് മലയാളത്തില്‍ പറ‌ഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയത്. വര്‍ഗീയതയുടെ പേരില്‍ കേരളത്തില്‍ പ്രതിസന്ധികളുണ്ടായപ്പോഴും ഭരണഘടനയിലെ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് സര്‍ക്കാര്‍ ഭരണം തുടരുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ലിംഗനീതിയിലുറച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നവോത്ഥാനമൂല്യങ്ങള്‍ ഉയ‍ര്‍ത്തിപ്പിടിച്ച്‌ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

നവകേരളനിര്‍മാണത്തിലൂന്നി ഗവര്‍ണര്‍ പി സദാശിവത്തിന്‍റെ നയപ്രഖ്യാപനപ്രസംഗം തുടരുകയാണ്. പ്രസംഗത്തിന് തൊട്ടുമുമ്ബ് ‘പ്രളയബാധിതരോട് നീതി കാണിക്കുക’ എന്ന ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ‘എന്‍റെ പ്രസംഗം ശ്രദ്ധിക്കൂ’ എന്ന് പ്രതിപക്ഷത്തോട് ഗവര്‍ണര്‍ പറ‌ഞ്ഞു. ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞതോടെ പ്രതിപക്ഷത്തിന്‍റെ ഭാഗത്തു നിന്ന് ചെറിയ ബഹളവും പ്രതിഷേധവുമുണ്ടായി. വികസനം നേടിയെന്ന അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാ‍ര്‍ സംസ്ഥാനത്തിന് സഹായം നിഷേധിക്കുകയാണെന്ന കുറ്റപ്പെടുത്തലും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ നടത്തി.

സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്:

ശബരിമലയില്‍ സ്ത്രീപ്രവേശം ഉറപ്പാക്കാനുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ലിംഗനീതിയില്‍ അടിയുറച്ച്‌ വിശ്വസിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നവോത്ഥാനസംഘടനകളുടെ സഹായത്തോടെ സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാമതില്‍ വന്‍ വിജയമായിരുന്നു. മുപ്പത് ലക്ഷം സ്ത്രീകള്‍ വനിതാമതിലില്‍ അണിനിരന്നു. ചരിത്രനേട്ടമായിരുന്നു ഇത്. നവോത്ഥാനമൂല്യങ്ങള്‍ വരുംതലമുറയ്ക്കും മനസ്സിലാക്കാന്‍ ഒരു നവോത്ഥാനമ്യൂസിയം നിര്‍മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു.

കേരളം ഇപ്പോഴും മാനവവിഭവശേഷി വികസനസൂചികകളില്‍ മുന്നിലാണ്. ഏറ്റവും പുതിയ ക്രൈം റെക്കോ‍ഡ്സ് ബ്യൂറോേ കണക്ക് പ്രകാരം വര്‍ഗീയകലാപങ്ങള്‍ നടക്കാത്ത ഏകസംസ്ഥാനം കേരളമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

പ്രളയക്കെടുതിയും നവകേരളനി‍ര്‍മാണവും

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ കേരളം തകര്‍ന്നടിഞ്ഞതിനെക്കുറിച്ചും രക്ഷാപ്രവര്‍ത്തനങ്ങളും പുനരധിവാസപദ്ധതികളെക്കുറിച്ചും പ്രസംഗത്തില്‍ ഗവര്‍ണര്‍ ഊന്നിപ്പറഞ്ഞു. പ്രളയം നേരിടാന്‍ സര്‍ക്കാര്‍ പരമാവധി എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചു. പ്രളയക്കെടുതിയ്ക്കിടയിലും നല്‍കിയ വാഗ്ദാനങ്ങള്‍ പരമാവധി പാലിക്കാന്‍ സ‍ര്‍ക്കാര്‍ ശ്രമിച്ചു. കേരളത്തിന്‍റെ 100 വ‍ര്‍ഷത്തിന്‍റെ ചരിത്രത്തില്‍ ഇത്ര വലിയ പ്രളയമുണ്ടായിട്ടില്ല. ലക്ഷക്കണക്കിന് പേ‍ര്‍ ദുരിതാശ്വാസക്യാംപുകളിലായി, നൂറുകണക്കിന് പേ‍ര്‍ മരിച്ചു.

കേന്ദ്രസേനകളെ നിയോഗിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തി. സഹായം ആവശ്യമുള്ള എല്ലാവര്‍ക്കും അടിയന്തരധനസഹായം നല്‍കി. തക‍ര്‍ന്നടിഞ്ഞ അടിസ്ഥാനസൗകര്യമേഖലയില്‍ അടിയന്തരഅറ്റകുറ്റപ്പണികള്‍ നടത്തി. ഉടനടി സഹായം നല്‍കാന്‍ അകമഴിഞ്ഞ് സഹായം നല്‍കിയ മറ്റ് സംസ്ഥാനസര്‍ക്കാരുകളെയും, വിദേശമലയാളികളെയും നന്ദിയോടെ ഓര്‍ക്കുന്നു. സ്കൂള്‍ കുട്ടികളുള്‍പ്പടെ കേരളത്തിലെ ജനങ്ങള്‍ നല്‍കിയ ചെറുതുകകള്‍ക്ക് നന്ദി. സാലറി ചാലഞ്ചിലൂടെ ഒരു മാസത്തെ ശമ്ബളം നല്‍കാന്‍ തയ്യാറായവര്‍ക്കും നന്ദി.

പുനരധിവാസം ഉറപ്പാക്കാനുള്ള പണം കണ്ടെത്തുക എന്നതാണ് സ‍ര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളി. അടിസ്ഥാനസൗകര്യവികസനവും വെല്ലുവിളിയാണ്. അതിനുള്ള ഫണ്ടുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി മുന്നോട്ടുകൊണ്ടുപോകുമെന്നും ഗവര്‍ണര്‍.

കേന്ദ്ര-സംസ്ഥാനബന്ധം ഉലഞ്ഞ അവസ്ഥയിലാണ്:

സാമ്ബത്തികരംഗത്തുള്‍പ്പടെ കേന്ദ്ര-സംസ്ഥാനബന്ധം ഉലഞ്ഞ അവസ്ഥയിലാണ്. കേന്ദ്രവും സംസ്ഥാനവുമായുള്ള ബന്ധം പരമാവധി നല്ല നിലയില്‍ മുന്നോട്ടുകൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ സംസ്ഥാനത്തിന് അര്‍ഹമായ സഹായങ്ങള്‍ നല്‍കുന്നതില്‍ കേന്ദ്രം അലംഭാവം കാട്ടുകയാണ്.

സംസ്ഥാനസ‍ര്‍ക്കാര്‍ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ മികച്ച പുരോഗതി നേടിയിട്ടുണ്ട്. കേരളത്തിന്‍റെ മാത്രം നേട്ടങ്ങളാണത്. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം കേരളത്തിന് സഹായം നിഷേധിക്കുകയാണ്. കേന്ദ്രസ‍ര്‍ക്കാര്‍ കേരളത്തിന് കൃത്യമായ ഫണ്ടുകളോ പദ്ധതികളോ നല്‍കുന്നില്ല. നേട്ടങ്ങള്‍ കൂടുതലുണ്ട് ഫണ്ട് നഷ്ടപ്പെടാന്‍ കാരണമാകരുത്. കേരളത്തിന് അര്‍ഹമായ സഹായം കേന്ദ്രം നല്‍കണം – ഗവര്‍ണര്‍ പറഞ്ഞു.

വികസനം ഇപ്പോഴും സര്‍ക്കാരിന്‍റെ മുഖമുദ്ര :

വികസനം ഇപ്പോഴും സര്‍ക്കാരിന്‍റെ മുഖമുദ്രയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. 41,000 കോടി രൂപയാണ് കേരളത്തിലെ അടിസ്ഥാനസൗകര്യവികസനത്തിന് മാറ്റിവച്ചിരിക്കുന്നത്. കൊല്ലം ബൈപ്പാസ്, കൊച്ചി ഇടമണ്‍ ഇലക്‌ട്രിക് ലൈന്‍, ജലപാതകളുടെ ഉദ്ഘാടനം എന്നിവ സ‍ര്‍ക്കാരിന്‍റെ നേട്ടമാണ്.

കണ്ണൂ‍ര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനവും എടുത്തുപറയേണ്ടതാണ്. മലബാര്‍ മേഖലയിലെ ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇത് സഹായകമായിട്ടുണ്ട്. ശബരിമലയില്‍ വിമാനത്താവളം കൊണ്ടുവരാനുള്ള ശ്രമം തുടങ്ങി. അഴീക്കല്‍ തുറമുഖം യാഥാ‍ര്‍ഥ്യമാക്കാന്‍ പ്രത്യേക ഏജന്‍സിയുണ്ട്. കെഎസ്‌ആര്‍ടിസിയില്‍ ശമ്ബളവും മറ്റ് ആനുകൂല്യങ്ങളും കാലങ്ങള്‍ക്ക് ശേഷം ജീവനക്കാര്‍ക്ക് ഉറപ്പാക്കിയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ബജറ്റ് ഈ മാസം 31-നാണ്. ഒന്‍പത് ദിവസമാണ് സമ്മേളനകാലാവധി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കാറായതിനാല്‍ വോട്ട് ഓണ്‍ അക്കൗണ്ട് പാസ്സാക്കി സഭ പിരിയും.

NO COMMENTS