തമിഴ്നാട്ടില്‍ ശരീഅത്ത് കോടതികള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചു

266

ചെന്നൈ: തമിഴ്നാട്ടില്‍ ശരീഅത്ത് കോടതികള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചു. ആരാധനാലയങ്ങള്‍ക്ക് കോടതികളായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. പ്രവാസിയായ അബ്ദുള്‍ റഹ്മാന്‍ എന്ന ആള്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജ്ജിയിലാണ് കോടതി വിധി. ചെന്നൈ അണ്ണാശാലയിലെ മക്കാ മസ്ജിദിലെ ശരീഅത്ത് കോടതിയുടെ പ്രവര്‍ത്തനത്തിന് എതിരായാണ് പൊതുതാല്‍പര്യ ഹര്‍ജ്ജി സമര്‍പ്പിച്ചിരുന്നത്. പൊതു കോടതികള്‍ പോലെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ശരീഅത്ത് നിയമ പ്രകാരം വിവാഹ ബന്ധം വേര്‍പെടുത്തപ്പെട്ട ഭാര്യയെ വീണ്ടും വിവാഹം കഴിക്കണമെന്ന ആവശ്യം ശരീഅത്ത് കോടതി തള്ളിയതിനെ തുടര്‍ന്നാണ് അബ്ദുള്‍ റഹ്മാന്‍ ശരീഅത്ത് കോടതിയ്ക്കെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. സ്വത്ത് തര്‍ക്കവും വൈവാഹിക ബന്ധവുമായി ബന്ധപ്പെട്ട വിഷങ്ങളില്‍ ശരീഅത്ത് കോടതികള്‍ നടത്തുന്ന ഇടപെടലുകള്‍ നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സ്ഥാപനങ്ങള്‍ക്ക് മതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം. സുന്ദര്‍ എന്നിവര്‍ ചേര്‍ന്ന് പുറപ്പെടുവിച്ച വിധിന്യായത്തിലാണ് ശരീഅത്ത് കോടതികള്‍ ഇനിമേല്‍ പ്രവര്‍ത്തിക്കരുതെന്ന് വിധിച്ചത്. ഇക്കാര്യത്തില്‍ ഒരു തല്‍സ്ഥിതി റിപ്പോര്‍ട്ട് നാല് ആഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

NO COMMENTS

LEAVE A REPLY