വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി

177

ദില്ലി : വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി. ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ലെന്നും കോടതി വ്യക്തമാക്കി. തുല്യത ഭരണഘടന നല്‍കുന്ന മൗലികാവകാശമാണെന്നും കോടതി നിരീക്ഷിച്ചു. ഐപിസി 497 കോടതി റദ്ദാക്കി. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റകരമാക്കുന്ന ഐ.പി.സി 497-ആം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. വിവേചനം ഭരണഘടനാവിരുദ്ധമാണെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു. സമൂഹം പറയുന്ന പോലെ പ്രവര്‍ത്തിക്കാന്‍ സ്ത്രീ ബാധ്യസ്ഥയല്ല. തുല്യത ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.ഐപിസി 497 സ്ത്രീകളുടെ അന്തസ്സിന് കളങ്കം വരുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു.
മലയാളിയായ ജോസഫ് ഷൈനാണ് 497 ആം വകുപ്പ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. നിലവിലെ നിയമപ്രകാരം പുരുഷനെ ശിക്ഷിക്കാന്‍ മാത്രമെ വ്യവസ്ഥയുള്ളു. ഇത് വിവേചനമാണെന്നും ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഉഭയ സമ്മതത്തോടെ ഒരാള്‍ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അയാള്‍ എന്തിന് ജയിലില്‍ പോകണം എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

NO COMMENTS