സുനന്ദ പുഷ്കറിന്‍റെ മരണത്തെകുറിച്ച്‌ അന്വേഷിക്കുന്ന ദില്ലി പൊലീസ് ഐപിഎല്‍ കൊച്ചി ടീമിന്‍റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നു

196

ദില്ലി: സുനന്ദ പുഷ്കറിന്റെ മരണത്തെകുറിച്ച്‌ അന്വേഷിക്കുന്ന ദില്ലി പൊലീസ് ഐപിഎല്‍ കൊച്ചി ടീമിന്റെ സാമ്ബത്തിക ഇടപാടുകള്‍ പരിശോധിക്കുന്നു. കൊച്ചി ടസ്കേഴ്സിന്റെ സാമ്ബത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ദില്ലി പൊലീസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് നിര്‍ദ്ദേശം നല്‍കി.സുനന്ദ പുഷ്കറിന്റെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കാനാണ് ദില്ലി പൊലീസ് അന്വേഷണം ഐപിഎല്ലിലെ കേരള ടീമായിരുന്ന കൊച്ചി ടസ്കേഴ്സിന്റെ സാമ്ബത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നത്.
നേരത്തെ സാമ്ബത്തിക കുറ്റകൃത്യ വിഭാഗമായിരുന്നു ടസ്കേഴ്സിന്റെ ഓഹരി ഇടപാടുകളിലെ ക്രമക്കേട് അന്വേഷിച്ചിരുന്നത്. ഇതിന്റെ രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറണമെന്ന് ദില്ലി പൊലീസ് ആവശ്യപ്പെട്ടു. സാമ്ബത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും കത്തിലൂടെ നിര്‍ദ്ദേശം നല്‍കി. ശശി തരൂര്‍ എംപിയെ വീണ്ടും ദില്ലി പൊലീസ് ചോദ്യം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.ടസ്കേഴ്സിന്റെ ഉടമകളായ റൊണ്‍ദേവു സ്പോട്സ് വേള്‍ഡില്‍ സുനന്ദയ്ക്ക് 75 കോടി രൂപയുടെ ഓഹരി ഉണ്ടായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനെകുറിച്ച്‌ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിയുടെ ട്വിറ്റര്‍ സന്ദേശമാണ് ശശി തരൂരിനെ വിവാദത്തിലാക്കിയത്. കൊച്ചി ടീമിന്റെ ഓഹരി ഉടമകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്ന് തരൂര്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു ലളിത് മോദിയുടെ ട്വീറ്റ്. കൊച്ചിക്ക് ടീം കിട്ടാന്‍ ശശി തരൂര്‍ കേന്ദ്രമന്ത്രിപദം ഉപയോഗിച്ചുവെന്ന വിമര്‍ശങ്ങളെത്തുടര്‍ന്ന് സുനന്ദ പുഷ്കര്‍ ഓഹരി മടക്കി നല്‍കുകയായിരുന്നു.

NO COMMENTS

LEAVE A REPLY