വ്യവസായങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ വിദ്യാർത്ഥികളെ രൂപപ്പെടുത്തണം: മുഖ്യമന്ത്രി

109

തിരുവനന്തപുരം : വ്യവസായങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ വിദ്യാർത്ഥികളെ രൂപപ്പെടുത്തുന്ന കോഴ്‌സുകൾ കേരളത്തിലെ സർവകലാശലകൾ വളരെ വേഗം ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചില സ്ഥാപനങ്ങൾ കേരളത്തിൽ വന്നപ്പോൾ അവർക്ക് ആവശ്യമായവരെ ഇവിടെ നിന്ന് കിട്ടാത്ത സ്ഥിതിയുണ്ടായി.അതിന് മാറ്റമുണ്ടാവണം. തൈക്കാട് ഗസ്റ്റ് ഹൗസിൽ സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗത്തിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം.

ഒരു സർവകാശാലയിൽ പഠിക്കുന്ന കുട്ടിക്ക് അവരുടെ സൗകര്യാർത്ഥം മറ്റൊരു സർവകലാശാലയിൽ സെമസ്റ്റർ തുടരാനാവുന്ന സ്ഥിതി പരിശോധിക്കണം. കേരളത്തിൽ നിന്നുള്ള നഴ്‌സുമാർക്കായി നിരവധി വിദേശ രാജ്യങ്ങളിൽ നിന്ന് ബന്ധപ്പെടുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിൽ നഴ്‌സിംഗ് കോളേജുകളിൽ ഇംഗ്‌ളീഷിനു പുറമെ മറ്റു വിദേശ ഭാഷകൾ പഠിപ്പിക്കുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരള സർവകലാശാല, എം. ജി, കുസാറ്റ്, കലിക്കറ്റ്, ഫിഷറീസ് ആന്റ് ഓഷൻ സയൻസസ്, ആരോഗ്യ സർവകലാ ശാല, ശ്രീ ശങ്കര സർവകലാശാല, കേരള കാർഷിക സർവകലാശാല, എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവ കലാശാല, മലയാളം സർവകലാശാല, കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ്, കേരള കലാമണ്ഡലം, കണ്ണൂർ സർവകലാശാല, നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ലീഗൽ സ്റ്റഡീസ് എന്നിവിടങ്ങളിൽ നിന്നുള്ള വൈസ് ചാൻസലർമാർ യോഗത്തിൽ പങ്കെടുത്തു.

പ്രധാന സർവകലാശാലകളെല്ലാം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാക്കണമെന്ന നിർദ്ദേശം യോഗത്തിലുണ്ടായി. സിലബസ് പരിഷ്‌കരണം സമയബന്ധിതമായി നടപ്പാക്കണം. വിദൂര പഠനത്തിനും റഗുലർ പഠനത്തിനും ഒരേ സിലബസ് ആക്കണം. ഇഗ്രാന്റുകൾ സമയബന്ധിതമായി നൽകണം. അധ്യാപക വിദ്യാർത്ഥി അനുപാതം യു.ജി.സി മാനദണ്ഡമനുസരിച്ചാകണം. യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള 180 പഠന ദിവസങ്ങൾ കർശനമായി നടപ്പാക്കണം. സർകലാശാലകളിൽ ഇൻകുബേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കണം. ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് കോഴ്‌സുകൾ പരിഗണിക്കണമെന്ന നിർദ്ദേശവുമുണ്ടായി.

വിദേശ വിദ്യാർത്ഥികളെ കേരളത്തിലെ കോളേജുകളിലും സർവകലാശാലകളിലും ആകർഷിക്കാൻ ഗ്രീൻ ചാനൽ സംവിധാനം ഏർപ്പെടുത്തണം. അന്തർദ്ദേശീയ നിലവാരമുള്ള ഹോസ്റ്റലുകളും ഇതിന്റെ ഭാഗമായി വരണം. സർവ കലാശാലകളിലെ പ്ലേസ്‌മെന്റ് സെല്ലുകൾ ശക്തിപ്പെടുത്തണം. ചില മേഖലകളിലെങ്കിലും ഓൺലൈൻ കോഴ്‌സുകൾ സർവകലാശാലകൾ ആരംഭിക്കണം. മെഡിക്കൽ പി.ജി കോഴ്‌സുകൾ കൂടുതലായി ആരംഭിക്കണമെന്നും പുതിയതായി തുടങ്ങുന്ന മെഡിക്കൽ കോളേജുകളെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി അവിടങ്ങളിൽ പി.ജി കോഴ്‌സുകൾ ആരംഭിക്കണമെന്നും നിർദ്ദേശമുണ്ടായി.

മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ സഹായത്തോടെ മറ്റു സർവകലാശാലകളിൽ പഠിക്കുന്നവർക്ക് ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകാനാവുമെന്നും അഭിപ്രായമുയർന്നു. പരിഭാഷ പഠന കേന്ദ്രം ആരംഭിക്കണമെന്നും പാരമ്പര്യ വിജ്ഞാനം ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കണമെന്നും നിർദ്ദേശിച്ചു. എൻജിനിയറിംഗ് കോളേജുകളിൽ മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളെ ആകർഷിക്കാൻ വേണ്ട നടപടിയുണ്ടാവണം. സർവകലാശാലകൾ തമ്മിലുള്ള സഹകരണം വർധിക്കണമെന്നും അഭിപ്രായമുണ്ടായി.

ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി. എസ്. സെന്തിൽ, സെക്രട്ടറി ശിവശങ്കർ എന്നിവർ പങ്കെടുത്തു.

NO COMMENTS