തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാധുനിക പരിശോധന സംവിധാനങ്ങൾ

24

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാധുനിക പരിശോധന സംവിധാനങ്ങളായ ഡി.എസ്.എ., ഡിജിറ്റൽ ഫ്‌ളൂറോസ്‌കോപ്പി, ഡിജിറ്റൽ മാമ്മോഗ്രാം എന്നിവ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിനൊപ്പം റോട്ടറി ക്ളബുകൂടി ചേർന്നാണ് ഡിജിറ്റൽ ഉപകരണങ്ങൾ സ്ഥാപിച്ചത്.

മെഡിക്കൽ കോളേജിലെ റേഡിയോ ഡയഗണോസ്റ്റിക് വിഭാഗത്തിൽ ആറ് കോടി രൂപ ചെലവഴിച്ചാണ് ഡി. എസ്. എ സംവിധാനം ഒരുക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷാഘാതം, തലച്ചോറിലെ രക്തസ്രാവം, വയറിലും അന്നനാളത്തിലുമുണ്ടാകുന്ന അർബുദരോഗം, മഞ്ഞപ്പിത്തം, രക്തക്കുഴലുകളിലുണ്ടാകുന്ന തടസം ഇങ്ങനെ നിരവധി രോഗങ്ങളുടെ ചികിത്സയ്ക്ക് ഈ ഉപകരണം സഹായകരമാണ്. ഇത്തരം രോഗങ്ങൾക്ക് മേജർ ശസ്ത്രക്രിയ വേണ്ടിടത്ത് ഡി.എസ്.എ. മെഷീൻ ഉപയോഗിച്ച് ശരീരത്തിന്റെ അരഭാഗത്ത് ചെറിയ മുറിവുണ്ടാക്കി അതിൽക്കൂടി കുഴൽ കടത്തി മരുന്നുകൾ നൽകുന്നതിനും ചികിത്സിക്കുന്നതിനും കഴിയും. അതിനാൽ ദീർഘനാളത്തെ ആശുപത്രി വാസം ഒഴിവാക്കാനാകും.

65 ലക്ഷം രൂപ ചെലവഴിച്ചാണ് ഡിജിറ്റൽ ഫ്‌ളൂറോസ്‌കോപ്പി മെഷീൻ സ്ഥാപിച്ചത്. എക്‌സ്‌റേ ഉപയോഗിച്ച് ആന്തരികാവയവങ്ങളുടെ പ്രവർത്തനം തത്സമയം കാണുന്നതിനുളള സംവിധാനമാണ് ഫ്‌ളൂറോസ്‌കോപ്പി. സാധാരണ എക്‌സ്‌റേ വച്ചു നടുത്തുന്ന ബേരിയം പരിശോധനകൾ, ഐ.വി.പി. സ്റ്റഡി എന്നിവ യഥാസമയം കാണാൻ ഉപകരണത്തിലൂടെ സാധിക്കും. റേഡിയോളജിസ്റ്റ് നേരിട്ട് ചെയ്യുന്ന ഈ പരിശോധനകൾക്ക് ആവശ്യമെങ്കിൽ മാത്രം ഫിലിമിലാക്കിയാൽ മതി. അതിനാൽ തന്നെ ഫിലിമിന്റെ ചെലവ് ഒഴിവാക്കാനാകും.

ഒരു കോടി രൂപ വരുന്ന ഡിജിറ്റൽ മാമോഗ്രാഫി മെഷീൻ റോട്ടറി തിരുവനന്തപുരം ഡിസ്ട്രിക്റ്റ് സൗജന്യമായി നൽകിയതാണ്. തുടക്കത്തിൽ തന്നെ സ്തനാർബുദം വളരെപ്പെട്ടെന്ന് കണ്ടെത്താൻ കഴിയുന്ന അത്യാധുനിക സൗകര്യമുള്ളതാണ് ഡിജിറ്റൽ മാമോഗ്രാം മെഷീൻ. സ്വകാര്യ മേഖലയിൽ ഒരു ടെസ്റ്റിന് 3500 രൂപയിലധികം ചെലവ് വരുന്നതാണ് സ്തനാർബുദ നിർണയം. നാമമാത്ര സ്ഥാപനങ്ങളിലാണ് ഡിജിറ്റൽ മാമ്മോഗ്രാം മെഷീനുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൂടി ഇത് പ്രവർത്തന സജ്ജമാകുന്നതോടെ വളരെയേറെ രോഗികൾക്ക് സഹായകമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആശുപത്രിയുടെ മാസ്റ്റർപ്ളാൻ അടിസ്ഥാനമാക്കിയുള്ള വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്കായി 194.33 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആറു നിലകളുള്ള എം. എൽ. ടി ബ്ളോക്ക്, 11 നിലകളുള്ള പീഡിയാട്രിക് ബ്േളാക്ക്, എട്ടു നിലകളുള്ള സർജിക്കൽ ബ്ളോക്ക് എന്നിവയാണ് രണ്ടാംഘട്ടത്തിൽ ഒരുക്കുന്നത്. സമഗ്ര സ്ട്രോക് സെന്റർ വികസിപ്പിക്കാൻ നേരത്തെ അഞ്ചു കോടി രൂപ അനുവദിച്ചിരുന്നു. ഇതോടനുബന്ധിച്ചു നിർമിക്കുന്ന സ്ട്രോക്ക് കാത്ത്ലാബ് ഉൾപ്പെടെ നൂതന സംവിധാനങ്ങൾ ഉടൻ പ്രവർത്തന സജ്ജമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു.

NO COMMENTS