സുഗന്ധ വ്യഞ്ജന കയറ്റുമതിയില്‍ അഞ്ചു ശതമാനം വളര്‍ച്ച

239

കൊച്ചി: ജാതി, ജാതിപത്രി, ജീരകം, വെളുത്തുള്ളി എന്നിവ വന്‍തോതില്‍ കയറ്റിയയ്ക്കപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ അഞ്ചു ശതമാനത്തിന്റെ വര്‍ധന. 2016-17 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയിലാണ് ഈ നേട്ടം. കയറ്റുമതി മൂല്യം ഏഴു ശതമാനം വര്‍ധിച്ച് 8415.97 കോടി രൂപയിലെത്തി.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 7892.65 കോടിരൂപയായിരുന്നു കയറ്റുമതി മൂല്യം. 2016 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ സുഗന്ധവ്യഞ്ജന കയറ്റുമതി 4,37,360 ടണ്‍ ആയി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കയറ്റുമതി ചെയ്തത് 4,14,780 ടണ്‍ ആയിരുന്നു.

മുളകാണ് ഏറ്റവും കൂടുതല്‍ കയറ്റിയയച്ചത്. 2307.75 കോടി രൂപയുടെ 1,65,000 ടണ്‍. കയറ്റുമതി വര്‍ധനയില്‍ വെളുത്തുള്ളിയും വന്‍മുന്നേറ്റമാണു നേടിയത്, മൂല്യത്തില്‍ 132 ശതമാനവും അളവില്‍ 55 ശതമാനവും വര്‍ധന.

ജാതി, ജാതിപത്രി എന്നിവയുടെ കയറ്റുമതി, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്നതിനെ അപേക്ഷിച്ച്, അളവില്‍ 81 ശതമാനത്തിന്റെയും മൂല്യത്തില്‍ 69 ശതമാനത്തിന്റെയും വര്‍ധന കാണിച്ചു. ജീരകത്തിന്റെ കയറ്റുമതി 49 ശതമാനം വര്‍ധിച്ച് 68,600 ടണ്ണിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേസമയം ഇത് 45,894 ടണ്‍ ആയിരുന്നു.

പെരുംജീരകം, സെലറി എന്നിവയ്ക്കു പുറമെ മഞ്ഞളിന്റെ കയറ്റുമതിയിലും വര്‍ധനയുണ്ടായത് മൊത്തം കയറ്റുമതിത്തോത് ഉയരാന്‍ സഹായിച്ചു. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായ കറിപ്പൊടികള്‍, പേസ്റ്റ്, സുഗന്ധ എണ്ണകള്‍ എന്നിവയുടെ കയറ്റുമതിയും ഇക്കാലയളവില്‍ വര്‍ധിച്ചു.

NO COMMENTS

LEAVE A REPLY